-->
ന്യൂ ഡൽഹി: നാടിനെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നഷ്ടപരിഹാര വിതരണം ആരംഭിച്ച് എയർ ഇന്ത്യ. അപകടത്തിൽ മരിച്ച 260 പേരിൽ 166 പേരുടെ കുടുംബങ്ങൾക്ക് എയർ ഇന്ത്യ ഇടക്കാല നഷ്ടപരിഹാരമായ 25 ലക്ഷം രൂപ വിതരണം ചെയ്തു. യാത്രക്കാരായ 147 പേരുടെയും അല്ലാത്ത 19 പേരുടെയും കുടുംബങ്ങൾക്കാണ് സഹായം വിതരണം ചെയ്തത്. ഇത് കൂടാതെ 52 പേരുടെ രേഖകൾ കൂടി കൈവശമുണ്ടെന്നും അവർക്കും ഉടൻ സഹായം വിതരണം ചെയ്യുമെന്നും എയർ ഇന്ത്യ അറിയിച്ചു.
അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ സ്മരണാർത്ഥം 'എഐ 171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്' എന്ന ചാരിറ്റിബിൾ ട്രസ്റ്റും എയർ ഇന്ത്യ രൂപീകരിച്ചിട്ടുണ്ട്. അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവരുടെയും കുടുംബങ്ങൾക്കൊപ്പം കമ്പനി നിലകൊള്ളുമെന്നും അവർക്ക് ഐകദാർഢ്യം പ്രഖ്യാപിക്കുകയാണ് തങ്ങളെന്നും എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമെ തകർന്ന ബിജെ മെഡിക്കൽ കോളേജ് പുനർനിർമിച്ചു നൽകാനും എയർ ഇന്ത്യ തയ്യാറായിട്ടുണ്ട്.