-->
തിരുവനന്തപുരം: ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം അതീവസുരക്ഷാ ലംഘനമാണെന്ന വിലയിരുത്തലില്‍ ഇക്കാര്യത്തില്‍ സമഗ്രാന്വേഷണം പ്രഖ്യാപിച്ചു സര്‍ക്കാര്‍. മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ ജേക്കബ് പുന്നൂസും പങ്കാളിയാകും. കണ്ണൂര്‍ ജയിലിലെ സുരക്ഷാവീഴ്ചയില്‍ നേരത്തേ പോലീസിന്റെയും ജയില്‍വകുപ്പിന്റെയും അന്വേഷണത്തിന് പുറമേയാണ് റിട്ടയേഡ് ജഡ്ജിയുടെ നേതൃത്വത്തില്‍ മറ്റൊരു അന്വേഷണം കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുന്ന് മാസത്തിനകം ജയിലുകളിലെ ഫെന്‍സിംഗിന്റെ വൈദ്യുതീകരണം പൂര്‍ണ്ണതോതില്‍ സജ്ജമാക്കാനും തീരുമാനമുണ്ട്. ഇന്ന് മുഖ്യമന്ത്രിയൂടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലായിരുന്നു തീരുമാനം. ജയില്‍പുള്ളികളെ കൂടുതല്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ കഴിയുന്ന തരമുള്ള സിസിടിവി ക്യാമറകള്‍ ജയിലില്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്. ജയിലിലെ ഇന്റലിജന്റ്‌സ് പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കാനും അഞ്ചുവര്‍ഷം ഒരു ജയിലില്‍ സേവനം അനുഷ്ഠിച്ച ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം കൊണ്ടുവരാനും നിര്‍ദേശമുണ്ടായി. കൊടും കുറ്റവാളികളായവരെ അന്തര്‍സംസ്ഥാന ജയിലുകളിലേക്ക് മാറ്റുന്ന കാര്യവും ആലോചിക്കുന്നു.
ജയിലില്‍ കുറ്റവാളികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പുതിയൊരു സെന്‍ട്രല്‍ ജയില്‍ കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. ഇതിനുള്ള സ്ഥലം മിക്കവാറും കോട്ടയത്തോ പത്തനംതിട്ടയിലോ കണ്ടെത്താനാണ് ഉദ്ദേശം. ജയിലിലെ വീഡിയോ കോണഫറന്‍സിംഗ് സംവിധാനം ശക്തിപ്പെടുത്തും. ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മുഖ്യമന്ത്രി ക്ലിഫ്ഹൗസില്‍ നിന്നുമാണ് പങ്കാളിയായത്. അതീവസുരക്ഷയുള്ള ജയിലില്‍ നിന്നും ഗോവിന്ദചാമിയെ പോലെ വികലാംഗനായ ഒരു കൊടും കുറ്റവാളി തടവുചാടിയതിനെ അതീവഗുരുതരമായിട്ടാണ് ആഭ്യന്തരവകുപ്പ് വിലയിരുത്തിയിരിക്കുന്നത്. യോഗത്തില്‍ വിശദമായ ചര്‍ച്ച തന്നെയാണ് നടന്നത്. രാവിലെ 11 മണിയോടെ തുടങ്ങിയ യോഗം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്നു.