-->
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ വിഎസ് അച്യുതാനന്ദന്‍ തലസ്ഥാനത്ത് നിന്നും ജന്മനാട്ടിലേക്ക് മടങ്ങുന്നു. സെക്രട്ടേറിയേറ്റിലെ ദര്‍ബാര്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം ജന്മനാടായ ആലപ്പുഴയിലേക്ക് ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. പ്രത്യേകം സജ്ജീകരിച്ച ബസിലാണ് ഭൗതീകശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്.
രണ്ടുമണിയോടെയാണ് വിലാപയാത്ര ആലപ്പുഴയിലേക്ക് തിരിച്ചത്. വഴിയില്‍ ഉടനീളം ആയിരക്കണക്കിന് ആളുകളാണ് അകമ്പടിയായി പോകുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം പ്രിയനേതാവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അനേകരാണ് കാത്തുനില്‍ക്കുന്നത്. ബുധനാഴ്ച ആലപ്പുഴ ജില്ലക്കമ്മറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെക്കും. വൈകിട്ട് മൂന്ന് മണിയോടെ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാരം. മകന്‍ അരുണ്‍കുമാറിന്റെ വീട്ടില്‍ നിന്നും രാവിലെ 9.30 യോടെയാണ് ദര്‍ബാര്‍ഹാളില്‍ എത്തിച്ചത്.
വി.എസിന്റെ വിയോഗ വിവരമറിഞ്ഞ് തിരുവനന്തപുരം പട്ടത്തെ സ്വകാര്യ ആശുപത്രിയിലും എകെജി പഠന ഗവേഷണ കേന്ദ്രങ്ങളിലും ഇന്നലെ രാത്രി മുതല്‍ വലിയ ജനാവലിയാണ് മുതിര്‍ന്ന സഖാവിനെ ഒരുനോക്കു കാണാനായി എത്തിയത്. അതിന് ശേഷം ബാര്‍ട്ടന്‍ഹില്ലിലെ വീട്ടിലും പിന്നാലെ സെക്രട്ടേറിയേറ്റ് ദര്‍ബാര്‍ഹാളിലും അനേകരാണ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.
ഓരോ സ്ഥലത്തും വലിയ ജനാവലി തടിച്ചുകൂടുന്ന സാഹചര്യത്തില്‍ ഭൗതീകശരീരവുമായി പോകുന്ന ബസ് മണിക്കൂറുകള്‍ എടുത്താണ് ഓരോ ജംഗ്ഷനും പിന്നിടുന്നത്. ഇന്ന് ആലപ്പുഴയിലെ വീട്ടിലും നാളെ ആലപ്പുഴ ജില്ലക്കമ്മറ്റി ഓഫീസിലും തുടര്‍ന്ന് ആലപ്പുഴ പോലീസ് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് വെച്ചശേഷം വൈകിട്ട് മൂന്ന് മണിയോടെ വലിയ ചുടുകാട്ടിലാണ് സംസ്‌ക്കാരം.