-->
തിരുവനന്തപുരം: മുഖ്യമന്ത്രിയായിരിക്കുമ്പോഴും പ്രതിപക്ഷമായിരുന്നയാളാണ് വി.എസ്. അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കലഹിക്കേണ്ട കാര്യങ്ങളോട് കലഹിക്കാനും തയ്യാറായിരുന്ന നേതാവായിരുന്നു അദ്ദേഹമെന്നും ജനവിരുദ്ധമായ കാര്യങ്ങളോട് വിട്ടുവീഴ്ചയോ കോംപ്രമൈസോ ചെയ്തിരുന്നില്ലെന്നും പറഞ്ഞു. പാര്‍ട്ടിയുെട ചട്ടക്കൂടിനും സമ്മര്‍ദ്ദത്തിനും വഴങ്ങാതെ ഒരു സാധാരണ കമ്യുണിസ്റ്റിന്റെ വ്യത്യസ്തമായ യാത്രയെയായിരുന്നു അദ്ദേഹം അടയാളപ്പെടുത്തിയിരുന്നതെന്നും പ്രതികരിച്ചു.
പ്രതിപക്ഷം പറയുന്ന കാര്യങ്ങളില്‍ പോലും ശരിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ അനുകൂല നടപടി സ്വീകരിക്കാറുണ്ടായിരുന്നു. 2006 മുതല്‍ മുഖധ്യമന്ത്രിയായപ്പോള്‍ മന്ത്രിമാര്‍ക്കും സര്‍ക്കാരിനും എതിരേ ആരോപണം ഉന്നയിച്ചു. പൊതുപ്രവര്‍ത്തകന് പ്രായം പോരാട്ടവീര്യത്തിന് തടസ്സമാകില്ല എന്ന് സന്ദേശം നല്‍കിയാണ് അദ്ദേഹം യാത്രയാകുന്നതെന്നും പറഞ്ഞു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന കാലത്ത് എട്ടു മന്ത്രമാര്‍ക്ക് എതിരേ ആരോപണം ഉന്നയിച്ചയാളാണ് താനെന്നും അരോപണം ബോദ്ധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കാന്‍ മടിച്ചിരുന്നില്ലെന്നും പറഞ്ഞു.
ഭൂമി വിഷയങ്ങളില്‍ എല്ലാം അദ്ദേഹം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. മുമ്പ് നെടുമ്പശ്ശേരിയിലെ 200 കോടി വില വരുന്ന ഒരു ഭൂമിയുമായി ബന്ധപ്പെട്ട കാര്യം നിയമസഭയില്‍ ഉന്നയിച്ചു. അക്കാര്യം ബോദ്ധ്യപ്പെട്ടപ്പോള്‍ 24 മണിക്കൂറിനുള്ളില്‍ നടപടിയെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് അപ്പോള്‍ തന്നെ തന്റെ കയ്യിലെ രേഖകള്‍ വാങ്ങുകയും ജില്ലാകളക്ടര്‍ക്ക് ഭൂമിയേറ്റെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തതായും വി.ഡി. സതീശന്‍ പറഞ്ഞു. കലഹിക്കേണ്ട കാര്യങ്ങളോട് അദ്ദേഹം കലഹിക്കുക തന്നെ ചെയ്തിരുന്നു.