-->
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിനെതിരെ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ പ്രധാന ആശങ്ക മൂന്നാം നമ്പര്‍ ബാറ്ററുടെ കാര്യത്തില്‍. കരുണ്‍ നായര്‍ക്ക് പ്രതീക്ഷിച്ച മികവിലേക്ക് എത്താനായിട്ടില്ല. മലയാളിതാരം കരുണ്‍ നായര്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത് ആഭ്യന്തര കിക്കറ്റിലെ സ്ഥിരതയാര്‍ന്ന റണ്‍വേട്ടയോടെയാണ് എന്നാല്‍ ആ മികവ് ഇംഗ്ലണ്ടിനെതിരെ പുറത്തെടുക്കാന്‍ കരുണിന് കഴിയുന്നില്ല. ആദ്യ മൂന്ന് ടെസ്റ്റിലും കളിച്ച കരുണിന് ആകെ നേടാനായത് 131 റണ്‍സ് മാത്രം. ഇന്ത്യ - ഇംഗ്ലണ്ട് ടീമുകളില്‍ അര്‍ധ സെഞ്ച്വറിയില്ലാത്ത ഏക ടോപ് ഓര്‍ഡര്‍ ബാറ്ററാണ് കരുണ്‍.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ സായി സുദർശൻ മൂന്നാം നമ്പറിൽ കളിച്ചിരുന്നു. കരുണ്‍ ആറാം നമ്പര്‍ ബാറ്ററും. രണ്ടും മൂന്നും ടെസ്റ്റുകളില്‍ കരുണിന് മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെങ്കിലും ലോര്‍ഡ്‌സില്‍ നേടിയ 40 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. കരുണിന് പകരം സായ് സുദര്‍ശന് വീണ്ടും അവസരം നല്‍കണമെന്ന വാദം ശക്തമായിക്കഴിഞ്ഞു. കിട്ടിയ അവസരം പ്രയോജനപ്പെടുത്താത്ത കരുണിനെ മാറ്റി സായ് സുദര്‍ശനെ കളിപ്പിക്കണമെന്ന് മുന്‍താരം ഫാറുഖ് എഞ്ചിനിയര്‍ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത മൂന്നാം നമ്പര്‍ ബാറ്റര്‍ ചേതേശ്വര്‍ പുജാരയാണ്. മൂന്നാമനായി 155 ഇന്നിംഗ്‌സില്‍ 44.41 ശരാശരിയില്‍ പുജാര നേടിയത 6529 റണ്‍സ്. പുജാരയ്ക്ക് ശേഷം ഇന്ത്യ മൂന്നാം നമ്പറില്‍ പരീക്ഷിച്ചത് 11 ബാറ്റര്‍മാരെ. ശുഭ്മൻ ഗിൽ, ദേവ്ദത്ത് പടിക്കൽ, കെ എൽ രാഹുൽ തുടങ്ങിയവരെ മൂന്നാം നമ്പറിൽ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. വിരാട് കോലി വിരമിച്ചതോടെ ഗില്‍ നാലാം നമ്പറിലേക്ക് മാറുകയായിരുന്നു. മാഞ്ചസ്റ്ററില്‍ നാലാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യയുടെ മൂന്നാമന്‍ ആരായിരിക്കും എന്നറിയാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്. അതിനാൽ മികച്ച ടീമിനെ തന്നെ കളത്തിലെത്തിക്കുകയാകും ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.