Friday, March 13, 2026 Last Updated 26 Min 14 Sec ago English Edition
Todays E paper
Ads by Google
Monday 14 Apr 2025 11.01 AM

ബുമ്രയെ അടിച്ച് തൂഫാനാക്കി കരുണ്‍ നായര്‍ ; ഏഴ് വർഷത്തിന് ശേഷം കരുണിന് ഐപിഎൽ അർധ സെഞ്ച്വറി

ആറാം ഓവറിലെ ആദ്യ പന്തില്‍ ബുമ്രക്കെതിരെ നേടിയ ഫ്ലിക് തന്നെ. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ട് വരെ കയ്യടിപ്പിച്ച ഷോട്ട്.
uploads/news/2025/04/775917/1.gif
photo - twitter

മുംബൈ : ഇതൊക്കെയാണ് തിരിച്ചുവരവ് എന്ന് പറയുന്നത്, ഐപിഎൽ സീസണിൽ ലഭിച്ച ആദ്യ അവസരം ബാറ്റ് കൊണ്ട് ആഘോഷമാക്കിയിരിക്കുകയാണ് ഡൽഹി ക്യാപിറ്റൽന്റെ്‌ മലയാളി ബാറ്റര്‍ കരുണ്‍ നായര്‍. മോഡേണ്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസറായ മുംബൈ ഇന്ത്യന്‍സിന്‍റെ ജസ്‌പ്രീത് ബുമ്രയെ തലങ്ങുംവിലങ്ങും പായിച്ചുള്ള സിക്‌സുകളും ബൗണ്ടറികളുമായി കരുണ്‍ മനംകവര്‍ന്നു. ഇതിലേറ്റവും ശ്രദ്ധേയും ഡല്‍ഹി ക്യാപിറ്റല്‍സ് ഇന്നിംഗ്സിലെ ആറാം ഓവറിലെ ആദ്യ പന്തില്‍ ബുമ്രക്കെതിരെ നേടിയ ഫ്ലിക് തന്നെ. മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ കൊണ്ട് വരെ കയ്യടിപ്പിച്ച ഷോട്ട്.

ലോക ക്രിക്കറ്റില്‍ എബിഡിയും സ്കൈയും പരീക്ഷിച്ച് കണ്ടിട്ടുള്ള ഡീപ് ബാക്ക്‌വേഡ് സ്‌ക്വയര്‍ ലെഗ് ഫ്ലിക്ക്. ക്രീസില്‍ നില്‍ക്കുന്ന ഏതൊരു ബാറ്ററെയും വിറപ്പിക്കുന്ന പേസറാണ് മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ ജസ്പ്രീത് ബുമ്ര. ബാറ്റര്‍ക്ക് റീഡ് ചെയ്യാന്‍ പറ്റാത്ത ആക്ഷനും ബോള്‍ റിലീസിംഗും അളന്നുമുറിച്ചുള്ള കൃത്യതയും 145 കിലോമീറ്റര്‍ ശരാശരിയുള്ള അതിവേഗവും വിരല്‍ത്തുമ്പ് തകര്‍ക്കുന്ന യോര്‍ക്കറുകളും ബുമ്രയെ ലോകത്തെ ഏറ്റവും അപകടം പിടിച്ച പേസറാക്കുന്നു. ആ ബുമ്രയെയാണ്, യാതൊരു സങ്കോചവുമില്ലാതെ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ മലയാളി ബാറ്ററായ കരുണ്‍ നായര്‍ അടിച്ചുപറത്തിയത് . ക്രീസിൽ തുടരുകയാണ്. എട്ട് ഫോറുകളും രണ്ട് സിക്സറുകളും കരുണിന്റെ ബാറ്റിൽ നിന്ന് ഇതിനോടകം പിറന്നുകഴിഞ്ഞു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക് മോശം ഫോമിലുള്ള ജെയ്ക് ഫ്രെയ്സർ മക്​ഗർ​ഗിനെ നഷ്ടമായി. തികച്ചും അപ്രതീക്ഷിതമായി ഇംപാക്ട് പ്ലെയറായാണ് കരുൺ ഡൽഹിയുടെ മൂന്നാം നമ്പറിൽ ക്രീസിലെത്തിയത്. കഴിഞ്ഞ ഏഴ് വർഷത്തിൽ കരുണിന്റെ ഒമ്പതാമത്തെ മാത്രം ഐപിഎൽ മത്സരം. ലോകോത്തര ബൗളർമാരെ തല്ലിതകർക്കുന്ന ബാറ്റിങ്. ട്രെന്റ് ബോൾട്ടിന്റെ ആദ്യ ഓവറിൽ മൂന്ന് ബൗണ്ടറികൾ. ജസ്പ്രീത് ബുംമ്രയെ രണ്ട് തവണ നിലംതൊടാതെ അനായാസം ​ഗ്യാലറിയിലെത്തിച്ചു. ഏഴ് വർഷത്തിന് ശേഷം കരുൺ 22 പന്തിൽ അർധ സെഞ്ച്വറി നേടി.

ഒടുവിൽ 89 റൺസിൽ കരുൺ മിച്ചൽ സാന്റനറിന് കീഴടങ്ങി. അവിടെയാണ് ഡൽഹിക്ക് കളിയും നഷ്ടമായത്. 12 റൺസ് അകലെ ഡൽഹി മത്സരം കൈവിട്ടു. പക്ഷേ കരുണിന്റെ പോരാട്ടം വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ഹൃദയം കീഴടക്കുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ ആധിപത്യം ഐപിഎല്ലിലും കരുൺ തുടരുകയാണ്.

ഐപിഎൽ താരലേലത്തിൽ 50 ലക്ഷം രൂപയ്ക്കാണ് കരുണിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. 1077 ദിവസത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് കരുൺ ഐപിഎൽ കളിക്കാനിറങ്ങുന്നത്. 2018ൽ പഞ്ചാബ് കിങ്സ് താരമായിരുന്നപ്പോൾ ഡൽഹി ക്യാപിറ്റൽസിനെതിരെ ആയിരുന്നു കരുണിന്റെ അവസാന അർധ സെഞ്ച്വറി. 2019 മുതൽ 2022 വരെയുള്ള സീസണുകളിൽ പഞ്ചാബ് കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകളിലായി എട്ട് മത്സരങ്ങളിൽ മാത്രമാണ് കരുണിന് അവസരം ലഭിച്ചത്.

Ads by Google
Ads by Google
TRENDING NOW