-->
2025 ജൂൺ 14 ന് ഇന്ത്യയിലെ കേരളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്ത ബ്രിട്ടീഷ് യുദ്ധവിമാനമാണ് എഫ്-35ബി. എന്നാൽ ദീർഘകാലത്തേക്ക് നിലത്തിറക്കിയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ, പ്രത്യേകിച്ച് കേരള ടൂറിസത്തിൽ, ഇത് ട്രോളിംഗിന് ഒരു കാരണമായി.
മൂന്നാഴ്ചയിലേറെയായി മലയാളികള്‍ നെഞ്ചില്‍ കൊണ്ട് നടക്കുകയായിരുന്നു എഫ് 35 ബിയെ. ബ്രിട്ടന്റെ അഞ്ചാം തലമുറയില്‍പ്പെട്ടെ 940 കോടി രൂപയോളം വിലമതിക്കുന്ന,റഡാർ സംവിധാനങ്ങളെ വരെ കബളിപ്പിച്ച് പറക്കാൻ സാധിക്കുന്ന എഫ് 35 എന്ന യുദ്ധ വിമാനങ്ങളിലെ വീരനെയാണ് മലയാളികൾ ട്രോളുന്നത്. മാർക്കറ്റില്‍ പോയി മീൻ വാങ്ങാനും ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനും വരെ എഫ് 35 ബിയെ ഉപയോഗിക്കുന്നതാണ് മലയാളികളുടെ ഭാവനയിൽ നിറഞ്ഞത്.
ഇപ്പോഴിതാ തിരുവനന്തപുരം വിമാനത്താവളത്തിലെ ബേ നാലില്‍ മഴയും വെയിലും കൊണ്ട് കിടന്നിരുന്ന എഫ് 35 ബിയെ മാർക്കറ്റിലേക്ക് മീൻ വാങ്ങാൻ പോകുന്നതിനായി ഉപയോഗിക്കുന്ന ഒരു മുത്തശ്ശിയുടെ എഐ വിഡിയോ വൈറലാകുകയാണ്. എഫ് 35 ബിക്ക് മുൻപില്‍ നിന്ന് മുത്തശ്ശിയുടെ ചോദിക്കുന്നതാണ് രസം പകരുന്നത്. "മോനെ, ഈ ഫ്ലൈറ്റ് നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ഞാൻ വീട്ടില്‍ കൊണ്ടുപോയ്ക്കോട്ടേ..." എന്നാണ് ചോദ്യം.
അതിനു ശേഷമുള്ള ദൃശ്യങ്ങളിൽ സെറ്റ് സാരിയുമുടുത്ത് എഫ് 35 ബി ഓടിച്ച് മാർക്കറ്റിലേക്ക് മീനും കപ്പയും വാങ്ങാൻ പോവുന്ന മുത്തശ്ശിയെ കാണാം. റെയ്ബാൻ ഗ്ലാസം നെറ്റിയിലെ ചുവന്ന പൊട്ടും വെച്ചുള്ള മുത്തശ്ശിയുടെ എഫ് 35 ബി റൈഡ് ലക്ഷക്കണക്കിനാളുകൾ കണ്ട് വൈറലാക്കി.
"ഇനി ഇവിടെ നിന്നാല്‍ ഇവര് എന്നെ പൂരത്തിന് എഴുന്നള്ളിപ്പിനിറക്കും. ഞാൻ പോയി വല്ല കടലിലും ചാടാൻ പോവുകയാണ് ഗയ്സ്," ഇതും പറഞ്ഞ് കേരളത്തിലെ ട്രോളർമാരുടെ കയ്യില്‍ നിന്ന് രക്ഷപെട്ട് പോകാൻ ശ്രമിക്കുന്ന എഫ് 35 ബിയുടെ വിഡിയോയും വൈറലാകുന്നുണ്ട്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക യുദ്ധവിമാനം കുടുങ്ങിയതാണ് സോഷ്യൽ മീഡിയയിൽ രസക്കൂട്ട് നിറച്ചത്.
ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്‌എംഎസ് പ്രിൻസ് ഓഫ് വെയില്‍സ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്നു എച്ച് 35 ബി. എന്നാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ് നടത്താൻ പൈലറ്റ് അനുവാദം തേടി. പക്ഷേ തകരാർ കാരണം തിരികെ പോകാൻ കഴിഞ്ഞില്ല. തകരാർ പരിഹരിച്ച് ബുധനാഴ്ചയോടെ എഫ് 35 ബി തിരികെ കൊണ്ടുപോയേക്കും എന്നാണ് റിപ്പോർട്ടുകള്‍.