-->
അഭിനേതാവെന്ന നിലയില്‍ മാത്രമല്ല സംവിധായകനെന്ന നിലയിലും നിര്‍മ്മാതാവെന്ന കൈയടി നേടിയിട്ടുള്ള താരമാണ് ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, ജോജി എന്നീ മൂന്നു സിനിമകള്‍ മാത്രമാണ് ദിലീഷ് സംവിധാനം ചെയ്ത്. മൂന്നു വ്യത്യസ്ത പ്രമേയങ്ങളെ അതിശക്തമായി അവതരിപ്പിച്ച് മികച്ച സംവിധായകനായി ദിലീഷ് മലയാളികളുടെ മനസ്സില്‍ സ്ഥാനം നേടി.
9 കെ.കെ റോഡ് എന്ന ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് ദിലീഷ് ബിഗ് സ്ക്രീനിലേക്ക് എത്തിയത്. പിന്നീട് ആഷിക് അബുവിന്റെ അസോസിയേറ്റായി. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയിലൂടെ അഭിനേതാവുമായി. പിന്നീട് നിരവധി സിനിമകളില്‍ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ അഭിനേതാവെന്ന നിലയിലും താരം കൈയടി നേടി.
ഇപ്പോഴിതാ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ തൊണ്ടിമുതലും ദൃക്സാക്ഷിയെയും കുറിച്ച് പറയുകയാണ് ദിലീഷ് പോത്തന്‍. സിനിമയില്‍ കള്ളൻ വേഷം ചെയ്യാനായി ആദ്യം തീരുമാനിച്ചിരുന്നത് ഫഹദിനെ ആയിരുന്നില്ലെന്ന് പറയുകയാണ് ദിലീഷ് പോത്തൻ. സുരാജ് അവതരിപ്പിച്ച വേഷത്തിലേക്കാണ് തീരുമാനിച്ചിരുന്നത് ഫഹദ് ഫാസിലിനെയായിരുന്നെന്നും, കള്ളന്‍ വേഷം ഫഹദ് ചെയ്യാമെന്നായപ്പോള്‍ വിനായകനെ ആ വേഷത്തിലേക്ക് വിളിച്ചുവെന്നും പറയുകയാണ് ദിലീഷ്.
‘‘തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ കാസ്റ്റിങ്ങില്‍ ആദ്യമുണ്ടായിരുന്നത് ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറുമായിരുന്നു. സുരാജിന്റെ റോളില്‍ ഫഹദും കള്ളന്റെ റോളില്‍ സൗബിനുമായിരുന്നു ആദ്യത്തെ കാസ്റ്റിങ്. എന്നാല്‍ ആ സമയത്ത് പറവയുടെയും തൊണ്ടിമുതലിന്റെയും ഡേറ്റ് പ്രശ്‌നങ്ങള്‍ വന്നതുകൊണ്ട് കള്ളന്‍ കഥാപാത്രത്തിലേക്ക് മറ്റൊരാളെ ആലോചിക്കേണ്ടതായി വന്നു. ഫഹദ് ഫാസിലിനെ ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നാലോ എന്ന ചിന്തയുണ്ടായിരുന്നു.
എന്നാല്‍ ചെറിയ വ്യത്യസമുണ്ടെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ മഹേഷുമായി സാമ്യമുണ്ടാകുമോ എന്നൊരു തോന്നല്‍ വന്നു. ഫഹദ് കള്ളന്‍ വേഷം ചെയ്യാമെന്ന് തീരുമാനിച്ചപ്പോള്‍ സുരാജിന്റെ റോളിലേക്ക് പിന്നെ വിളിച്ചിരുന്നത് വിനായകനെയായിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം വിനായകന് വരാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് ആ കഥാപാത്രം സുരാജിലേക്കെത്തുന്നത്...’’ ദിലീഷ് പോത്തന്‍ പറഞ്ഞു.
സജീവ് പാഴൂരിന്റെ തിരക്കഥയില്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും. ഫഹദ് ഫാസില്‍, സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.