-->
ലണ്ടന്‍: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം. ലോര്‍ഡ്‌സില്‍, ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 83 എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒല്ലി പോപ്പ് (12), ജോ റൂട്ട് (24) എന്നിവരാണ് ക്രീസില്‍. ഓപ്പണര്‍മാരായ സാക് ക്രൗളി (18), ബെന്‍ ഡക്കറ്റ് (23) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഒന്നാം വിക്കറ്റില്‍ ക്രൗളി - ഡക്കറ്റ് സഖ്യം 43 റണ്‍സ് ചേര്‍ത്തു സഖ്യത്തെ വീഴ്ത്തിയത് നിതീഷ് കുമാറാണ്. 14-ാം ഓവറിലാണ് രണ്ട് വിക്കറ്റുകളും വീണത്. ഡക്കറ്റാണ് ആദ്യം മടങ്ങുന്നത്. നിതീഷിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് ഡക്കറ്റ് മടങ്ങുന്നത്. അതേ ഓവറില്‍ തന്നെ ക്രൗളിയും മടങ്ങി. ഇത്തവണയും പന്തിന് ക്യാച്ച് . കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന താരത്തിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിൽ തിളങ്ങാതിരുന്ന പ്രസിദ്ധ് കൃഷ്‌ണയെ ഇന്ത്യ ഇലവനിൽ നിന്നൊഴിവാക്കി. ജസ്പ്രീത് ബുംമ്ര തിരിച്ചെത്തി. മറ്റ് മാറ്റങ്ങൾ ഇല്ല. മൂന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ജോഷ് ടങ്ങിന് പകരമായി ജൊഫ്ര ആർച്ചർ ടീമിലേക്കെത്തുന്നതാണ് പ്രധാന പ്രത്യേകത. നാല് വർഷത്തിന് ശേഷമാണ് ആർച്ചർ ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാനൊരുങ്ങുന്നത്.
ഇംഗ്ലണ്ടിന്റെ പ്ലേയിങ് ഇലവൻ: ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്, ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.
ഇന്ത്യയുടെ പ്ലേയിങ് ഇലവൻ: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.