-->
കോഴിക്കോട് സെക്‌സ് റാക്കറ്റുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട് പോലീസ് തെരയുകയായിരുന്ന രണ്ടു പോലീസുകാരെ ഇന്നലെ രാത്രി പിടികൂടി. താമരശ്ശേരി കോരങ്ങാട് വെച്ചായിരുന്നു ഇവരെ പിടികൂടിയത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. മലാപ്പറമ്പ് സെക്്‌സ് റാക്കറ്റുമായി ബന്ധമുള്ള പോലീസുകാരാണ് പിടിയിലായത്. ഇവര്‍ കോരങ്ങാട് ആളില്ലാത്ത ഒരു വീടിന്റെ മുകളിലത്തെ നിലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഇവര്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. മറ്റൊരു ഒളിത്താവളത്തിലേക്ക് മാറാനൊരുങ്ങുമ്പോഴായിരുന്നു പിടികൂടിയത്. കേസിലെ പ്രധാനപ്രതി മലാപ്പറമ്പ് സ്വദേശി കൂടിയായ ബിന്ദുവിന്റെ ഭര്‍ത്താവിന്റെ കാറില്‍ മറ്റൊരിടത്തേക്ക് പോകുകയായിരുന്നു പ്രതികളും പോലീസ് ഡ്രൈവര്‍മാരുമായ ഷൈജിത്തും സിനിത്തും. സെക്സ് റാക്കറ്റ് കേന്ദ്രത്തിന്റെ നടത്തിപ്പിൽ ഇവർക്ക് മുഖ്യപങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
നേരത്തേ പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പോലീസുകാര്‍ക്കും സെക്‌സ്‌റാക്കറ്റുമായി നേരിട്ടു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഒന്നാംപ്രതി ബിന്ദുവുമായി വാട്‌സാപ്പ് ചാറ്റുകളും ഫോണ്‍ വിളികളും നടത്തിയിരുന്നതായി കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. നടത്തിപ്പുകാരന്റെ കയ്യിൽ നിന്ന് ഇവരുടെ അക്കൗണ്ടിലേക്ക് വൻതോതിൽ പണം വന്നതായും കണ്ടെത്തിയിരുന്നു. മലാപ്പറമ്പില്‍ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി ഒരുമാസം മുമ്പ് തന്നെ പോലീസിന് വിവരം കിട്ടിയിരുന്നു.
അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ നീക്കങ്ങൾ ഒരു മാസം മുൻപാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തത്. തുടർന്ന് ആരോപണ വിധേയരായ പൊലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചു. പലപ്പോഴായി പൊലീസുകാർ ഇവിടെ എത്തുന്നതായി വിവരം ലഭിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നുകയായിരുന്നു.
തുടര്‍ന്ന് റെയ്ഡ് നടത്തുകയും ഒമ്പത് പേരെയും അറസ്റ്റ് ചെയ്യുകയുമുണ്ടായി. ഒന്നാംപ്രതി ബിന്ദു, രണ്ടാംപ്രതി ഇടുക്കി സ്വദേശിയായ അഭിരാമി. കോഴിക്കോട് സ്വദേശി ഇവരായിരുന്നു റാക്കറ്റ് നടത്തിയത്. ഇവരുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസുകാരുടെ വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ആദ്യം കിട്ടിയത്. കൂടുതല്‍ പരിശോധന നടത്തിയപ്പോഴാണ് റാക്കറ്റിന് പോലീസ് ഡ്രൈവര്‍മാരുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. നടക്കാവ് പൊലീസും സിറ്റി ക്രൈം സ്ക്വാഡും ചേർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇവര്‍ താമരശ്ശേരിയില്‍ നിലവിലെ ഒളിത്താവളത്തില്‍ കഴിഞ്ഞുവരികയായിരുന്നു. എന്നാല്‍ ഇവരുമായി ബന്ധപ്പെട്ടവരുടെ ഫോണ്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പോലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെയാണ് മറ്റൊരു ഒളിത്താവളത്തിലേക്ക് മാറാനൊരുങ്ങിയത്. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.