-->
തങ്ങള്‍ക്കിഷ്ടപ്പെട്ട കരിയര്‍ എപ്പോഴെങ്കിലും ജീവിതത്തില്‍ നേടണമെന്ന് ആഗ്രഹിക്കാത്തവര്‍ ചുരുക്കമാണ്. ചിലപ്പോള്‍ ആ ആഗ്രഹം നിറവേറുന്നത് മുപ്പതുകളുടെയും നാല്‍പ്പതുകളുടെയോ അവസാനമായിരിക്കും. എങ്കിലും ഒരിക്കലെങ്കില്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ കരിയര്‍ ആസ്വദിച്ചു ചെയ്ത് ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഒരുപാടുണ്ട്. തൊഴിലിനായി വിദേശരാജ്യത്ത് എത്തിയാലും റിട്ടയർമെന്റ് കാലത്ത് നാട്ടിലേക്ക് മടങ്ങി ജീവിതം തന്റേതായ രീതിയില്‍ ആസ്വദിക്കാന്‍ ഇഷ്ടപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്.
ഇപ്പോഴിതാ മൂന്ന് വർഷത്തെ അമേരിക്കൻ ജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തി ഫുഡ് സ്റ്റാള്‍ തുടങ്ങിയ പഞ്ചാബ് സ്വദേശിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെടുകയാണ്. റിയൽ ഫുഡ്ലര്‍ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയിയിലാണ് മനീന്ദർ സിങ് എന്ന ടെക്കിയുടെ പുത്തൻ സംരംഭം കാഴ്ചക്കാരിലേക്ക് എത്തിയത്.
പഞ്ചാബിലെ മൊഹാലിയിലാണ് മനീന്ദർ സിങ് ഫുഡ് സ്റ്റാള്‍ ആരംഭിച്ചത്, അതും മൂന്ന് വർഷത്തെ ന്യൂയോർക്ക് ജീവിതത്തിന് ശേഷം. ന്യൂയോർക്കില്‍ ജീവിച്ചിരുന്നതിന്റെ തെളിവായി വീഡിയോയില്‍ ഇയാള്‍ തന്റെ ന്യൂയോർക്ക് ലൈസൻസ് കാണിക്കുന്നുണ്ട്.
12 വർഷത്തോളം ടെക് മേഖലയില്‍ ജോലി ചെയ്തിരുന്ന ആളുകൂടിയായ മനീന്ദർ സിങ് ഐടി മേഖലയ്ക്കു പുറമേ കോള്‍ സെന്ററിലും സെയില്‍സിലും ജോലി ചെയ്തിരുന്നു.
മഹേന്ദ്ര സിങ് ഇന്ത്യയിലേക്ക് മടങ്ങുന്നത് അച്ഛന്റെ വിയോഗത്തോടെയാണ്. പാചക മേഖലയില്‍ പതിറ്റാണ്ടുകളുടെ പരിചയസമ്പത്തുള്ള ഭാര്യയോടൊപ്പം ചേർന്നാണ് ഫുഡ് സ്റ്റാള്‍ ആരംഭിച്ചിരിക്കുന്നത്. റുമാലി റൊട്ടി, രാജ്മ, സോയ ചാപ്പ് കറി തുടങ്ങിയ ഭക്ഷണങ്ങള്‍ സ്റ്റാളില്‍ ലഭ്യമാണ്. ഭാര്യ തന്നെയാണ് ഷെഫ്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആളുകൾ മഹേന്ദ്ര സിങിനു ആശംസകൾ കുറിക്കുന്നുണ്ട്. വിരമിച്ചതിനു ശേഷം ഇത്തരത്തിൽ ജീവിതം ആസ്വദിക്കാൻ കഴിയുന്നത് വലിയ ഭാഗ്യമാണ് എന്നതടക്കമാണ് കമന്റുകൾ.