-->
വിശപ്പിന്റെ വിളി മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം ഒരുപോലെയാണ്. മറ്റെന്തും സഹിക്കാം, ക്ഷമിക്കാം പക്ഷേ വിശന്നാല്‍ പിന്നെ കണ്ണുകാണില്ല എന്നു പറയുന്നത് സത്യമാണ്. മനുഷ്യര്‍ക്ക് വിശപ്പു വന്നാല്‍ അത് വഴക്കിട്ടോ പറഞ്ഞ് മനസ്സിലാക്കിയോ ഒഴിവാക്കാം. എന്നാല്‍ മൃഗങ്ങള്‍ക്ക് വിശപ്പു വന്നാല്‍ പിന്നെ ഒരു ഫിലോസഫിയും പറഞ്ഞിട്ട് കാര്യമില്ല. അവരുടെ വിശപ്പ് മാറണമെങ്കില്‍ ഭക്ഷണം തന്നെ കിട്ടണം.
ഇപ്പോഴിതാ അത്തരത്തില്‍ തന്റെ വിശപ്പടക്കാന്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കയറി ഭക്ഷണം കഴിക്കുന്ന ഒരു ആനയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവം ഇന്ത്യയിലല്ല, അങ്ങ് തായ്ലന്റിലാണ്. ഖാവോ യായ് ദേശീയോദ്യാനത്തിനടുത്തുള്ള ഒരു കണ്‍വീനിയൻസ് സ്റ്റോറിലാണ് സംഭവം. കടയില്‍ പ്രവേശിച്ച ആന തുമ്പിക്കൈ ഉപയോഗിച്ച് കിട്ടിയതെല്ലാം കഴിക്കുന്നത് വീഡിയോയില്‍ കാണാം.
തൊഴിലാളികള്‍ ആനയെ ശബ്ജമുണ്ടാക്കി ഭയപ്പെടുത്തി പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയില്‍ ഭക്ഷണം കഴിക്കുന്ന കൊമ്പനെ ദൃശ്യങ്ങളില്‍ കാണാം. മേല്‍ക്കൂരയില്‍ കൊമ്പന്റെ ശരീരം ഉരസ്സി നില്‍ക്കുന്നുണ്ടെങ്കിലും ആള് അതൊന്നും കാര്യമാക്കുന്നില്ല. ഒമ്പത് ചാക്ക് മധുരമുള്ള അരി , ഒരു സാൻഡ് വിച്ച്, ഉണങ്ങിയ വാഴപ്പഴം എന്നിവ ആന തിന്നതായി കടയുടമയായ കാംപ്ലോയ് കകാവ് പറയുന്നു. പ്ലായ് ബിയാങ് ലെക്കു എന്നാണത്രെ പ്രദേശവാസികള്‍ ഈ കൊമ്പനെ വിളിക്കുന്നത്.
30 വയസ് പ്രായമുള്ള ആന ഭക്ഷണം തേടി നേരത്തെയും ആളുകളുടെ വീടുകളില്‍ എത്തിയിട്ടുണ്ടെങ്കിലും ഒരു പലചരക്ക് കടയില്‍ ഇതാദ്യമാണ്. ആന ഉള്ളിലേക്ക് കയറിയപ്പോള്‍ സൂപ്പർമാർക്കറ്റിന്റെ മേല്‍ക്കൂരയില്‍ പ്രശ്നങ്ങളുണ്ടായി. മറ്റ് വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. വിശപ്പ് തീര്‍ക്കാനുള്ളത് വായിലും തുമ്പികൈയിലുമടക്കം എടുത്ത ശേഷം കിട്ടിയ ഭക്ഷണ സാധനവുമായി ആന പുറത്തേക്ക് പോകുകയും ചെയ്തു.
‘‘വിശന്നുവലഞ്ഞ ഒരു കാട്ടാന, തായ്‌ലൻഡിലെ ഒരു പലചരക്ക് കടയിൽ കോളിളക്കമുണ്ടാക്കി, അത് അടുത്തുള്ള ദേശീയ ഉദ്യാനത്തിൽ നിന്ന് അലഞ്ഞുതിരിയുകയും അലമാരയിൽ നിന്ന് ലഘുഭക്ഷണം കഴിക്കാൻ സഹായിക്കുകയും ചെയ്തു. വടക്കുകിഴക്കൻ തായ്‌ലൻഡിലെ ഖാവോ യായ് നാഷണൽ പാർക്കിന് സമീപമുള്ള ഒരു പ്രധാന റോഡിൽ സ്ഥിതി ചെയ്യുന്ന കടയുടെ പുറത്ത് പൂർണ്ണമായി അകത്ത് കടക്കുന്നതിന് മുമ്പ്, പ്ലൈ ബിയാങ് ലെക്ക് എന്ന് വിളിക്കപ്പെടുന്ന കൂറ്റൻ ആൺ ആന കുറച്ചുനേരം നിൽക്കുന്നതായി സംഭവത്തിന്റെ വീഡിയോകൾ കാണിക്കുന്നു. ബഹളത്തിൽ ശല്യപ്പെടുത്താതെ, ആനയെ തുരത്താനുള്ള നാഷണൽ പാർക്ക് ജീവനക്കാരുടെ ശ്രമങ്ങളിൽ പതറാതെ, ലഘുഭക്ഷണം പിടിച്ച് വലിച്ച് കൗണ്ടറിലേക്ക് നടന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഇന്ത്യ ടുഡേ ഇന്‍സ്റ്റഗ്രാമില്‍ ഈ വീഡിയോ പങ്കിട്ടിരിക്കുന്നത്.
2024 ലെ കണക്കനുസരിച്ച് ഏകദേശം 4,000 കാട്ടാനകള്‍ തായ്ലന്റിഡിലുണ്ട്. വനനശീകരണം കൂടുന്നതോടെ ആനകള്‍ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം.