-->
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യം വെളിപ്പെടുത്തിയതിനേക്കാള്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂരില്‍ ഇന്ത്യ തകര്‍ത്തതായി പാകിസ്താന്റെ ഔദ്യോഗിക രേഖ. പെഷവാര്‍, ഝാങ്, സിന്ധിലെ ഹൈദരാബാദ്, പാക് പഞ്ചാബിലെ ഗുജറാത്ത്, ഭവല്‍നഗര്‍, അട്ടോക്ക്, ചോര്‍ എന്നീ ഏഴു സ്ഥലങ്ങള്‍ കൂടി ആക്രമിക്കപ്പെട്ടതായി പാക് രേഖയിലെ മാപ്പില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ മാസത്തെ വ്യോമാക്രമണത്തിനു ശേഷം ഇന്ത്യന്‍ വ്യോമസേനയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സും വാര്‍ത്താസമ്മേളനങ്ങളില്‍ പറഞ്ഞതില്‍ ഈ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല. നേരത്തെ കരുതിയതിനേക്കാള്‍ കൂടുതല്‍ ഉള്ളിലേക്കു കടന്ന് ഇന്ത്യ ശക്തമായ പ്രഹരമേല്‍പ്പിച്ചെന്നാണു ഇതു വെളിപ്പെടുത്തുന്നത്. വെടിനിര്‍ത്തലിനു വേണ്ടി പാകിസ്താന്‍ ഇന്ത്യയെ സമീപിക്കാന്‍ കാരണമെന്തെന്ന് ഇതിലൂടെ വ്യക്തമാകുന്നതായും വിലയിരുത്തപ്പെടുന്നു. ഇന്ത്യക്കു വലിയ നാശന്ഷടങ്ങളുണ്ടാക്കിയെന്ന പാകിസ്താന്റെ അവകാശവാദവും പൊളിയുകയാണ്.
26 പേര്‍ കൊല്ലപ്പെട്ട പഹല്‍ഗാം ഭീകരാക്രമണത്തിനു തിരിച്ചടിയായി നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ വാര്‍ത്താസമ്മേളനങ്ങളിലുടെ അറിയിച്ചിരുന്നു. എന്നിട്ടും ഈ ഏഴു കേന്ദ്രങ്ങളുടെ കാര്യം പറയാതിരുന്നതു ബോധപൂര്‍മാണെന്നു കരുതപ്പെടുന്നു.
തങ്ങള്‍ക്കുണ്ടായ നാശന്ഷടത്തിന്റെ പൂര്‍ണ വ്യാപ്തി പാകിസ്താന്‍ തന്നെ വെളിപ്പെടുത്തതിനും മറിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കാനുള്ള സാധ്യത ഇല്ലാതാക്കാന്‍ വേണ്ടിയുമായിരുന്നു ഈ നീക്കം.
മേയ് ഏഴിനു നടത്തിയ വ്യോമാക്രമണത്തില്‍ പാകിസ്താനിലും പാക് അധീനകശ്മീരിലുമായി ഒമ്പതു ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തെന്നാണ് ഇന്ത്യ ഔദ്യോഗികമായി അറിയിച്ചിരുന്നത്. ബഹാവല്‍പൂരിലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനം, മുരിദ്‌കെയിലെ ലഷ്‌കറെ തൊയ്ബ പരിശീലന കേന്ദ്രം എന്നിവയും മുസാഫറാബാദ്, കോട്‌ലി, റാവലക്കോട്ട്, ചക്‌സ്‌വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്‌വാള്‍ എന്നിവിടങ്ങളിലെ ഭീകരകേന്ദ്രങ്ങളും.
ആക്രമണത്തില്‍ തകര്‍ന്ന സ്ഥലങ്ങളുടെയും നിര്‍മിതികളുടെയും ഉപഗ്രഹചിത്രങ്ങള്‍ മാക്‌സര്‍ ടെക്‌നോളജീസ് പുറത്തുവിട്ടിരുന്നു. ഭീകര കേന്ദ്രങ്ങള്‍ മാത്രമാണ് ഇന്ത്യ അന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, പിന്നീട് പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണത്തിനു തിരിച്ചടിയായി പാകിസ്താന്റെ 11 വ്യോമതാവളങ്ങള്‍ ഇന്ത്യ തകര്‍ത്തു.