-->
മലയാളത്തില്‍ പുതിയ ട്രെന്‍ഡ് സെറ്ററായി എത്തിയ ചിത്രമായിരുന്നു നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രൻ സംവിധാനം ചെയ്ത പ്രേമം.കണ്ണടച്ച് തുറക്കുന്ന വേഗത്തില്‍ നിവിൻ പോളിയെ ബ്ലോക്ക്ബസ്റ്റർ സ്റ്റാറാക്കി മാറ്റിയ ചിത്രമാണ് 'പ്രേമം'. നിവിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്കായി പ്രേമം. മൂന്നു കാലഘട്ടത്തിലെ ജോർജ് എന്ന കഥാപാത്രത്തിന്റെ പ്രേമകാലം നിവിൻ സ്ക്രീനിലേക്ക് പകർത്തി. ഒരുപാട് അഭിനയസാധ്യതയുള്ള കഥാപാത്രമായിരുന്നു ജോർജിന്റേത്. പ്രണയവും വിരഹവും നിരാശയും കലിപ്പുമൊക്കെ അനായാസമായി നിവിൻ പകർന്നാടി. നിവിൻ പോളിയെന്ന നടന്റെ താരമൂല്യം കുത്തനെ ഉയർത്താനും 'പ്രേമ'ത്തിനായി.
2015 മെയ് 29 നായിരുന്നു സിനിമയുടെ റിലീസ്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ചര്‍ച്ചാവിഷയമായ പ്രേമത്തിന് പത്ത് വയസ് തികഞ്ഞിരിക്കുകയാണ് ഇന്ന്.
ഇപ്പോഴിതാ ആ സന്തോഷം കുറിപ്പിലൂടെയും ചിത്രത്തിലൂടെയും പങ്കിടുകയാണ് നിവിൻ പോളി. ജോർജിനെ സ്വീകരിച്ച എല്ലാവർക്കും നന്ദിയെന്നാണ് നിവിൻ കുറിച്ചത്. "അൽഫോൻസ് പുത്രന്റെ മാന്ത്രികത, നമ്മൾ സൃഷ്ടിച്ച ഓർമ്മകൾ, "പ്രേമം" എന്ന ശാശ്വതമായ ഓർമ്മകൾ... വരും വർഷങ്ങളിൽ നമുക്ക് പ്രണയം, സൗഹൃദം, സിനിമയുടെ സൗന്ദര്യം എന്നിവ ആഘോഷിക്കുന്നത് തുടരാം
ജോർജിനെ ആശ്ലേഷിച്ച എല്ലാവർക്കും, അദ്ദേഹത്തെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കിയതിന് നന്ദി... " എന്നാണ് നിവിൻ കുറിച്ചത്.
മലയാളത്തിന് പുറമെ ചിത്രം തമിഴ്‌നാട്ടിലും ചിത്രം വിജയം കൊയ്‌തു. തമിഴ്‌നാട്ടില്‍ 200 ദിവസത്തോളമാണ് പ്രേമം പ്രദര്‍ശിപ്പിച്ചത്. നിവിൻ പോളി അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിന്റെ കൗമാരം മുതലുള്ള മൂന്ന് കാലഘട്ടത്തില്‍ നടക്കുന്ന സംഭവങ്ങളായിരുന്നു പ്രേമത്തിൽ അവതരിപ്പിച്ചത്. ചിത്രത്തിലെ ഗാനങ്ങളും കഥാപാത്രങ്ങളും കോസ്റ്റ്യൂം പോലും അന്നത്തെ യുവ തലമുറ ഏറ്റെടുത്തിരുന്നു.
മലയാളത്തിലേക്ക് ഒരുപിടി നല്ല താരങ്ങളെയും അണിയറ പ്രവർത്തകരെയും പ്രേമം നൽകി. പുതുമുഖങ്ങളായി എത്തിയ സായി പല്ലവി, അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ എന്നിവർ പിന്നീട് സൗത്ത് ഇന്ത്യൻ സിനിമയിലെ മികച്ച താരങ്ങളായി.
അല്‍ത്താഫ്, ഷറഫുദ്ദീൻ, ശബരീഷ്, കൃഷ്ണപ്രസാദ്, സിജു വില്‍സണ്‍ തുടങ്ങിയവർക്കൊപ്പം രഞ്ജി പണിക്കർ, വിനയ് ഫോർട്ട്, സൗബിൻ ഷാഹിർ, മണിയൻ പിള്ള രാജു തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി.
സെൻസർ കോപ്പി ലീക്കായില്ലായിരുന്നെങ്കില്‍ ആ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായി മാറേണ്ടിയിരുന്ന ചിത്രമായിരുന്നു 'പ്രേമം.
നിവിന്‍ പോളി അവതരിപ്പിച്ച ജോര്‍ജ് എന്ന കഥാപാത്രത്തിന്റേയും അനുപമ പരമേശ്വരൻ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന്റേയും സ്‌കൂള്‍ കാല പ്രണയമായിരുന്നു ഈ ഗാനത്തിന്റെ പശ്ചാത്തലം. ചുരുണ്ട മുടി മുന്നിലേക്കിട്ടു നടക്കുന്ന മേരിയുടെ പിന്നാലെയായിരുന്നു അന്ന് യുവത്വം മുഴുവനും.