-->
കൊച്ചി: കൊച്ചിക്കു സമീപം ചരക്കുകപ്പല്‍ മുങ്ങിയ സംഭവത്തില്‍ തീരദേശ പോലീസിനും ലോക്കല്‍ പോലീസിനും എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യാമെന്നു വിലയിരുത്തല്‍. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിനോടു സംസ്ഥാനസര്‍ക്കാര്‍ നിയമോപദേശം തേടി. 2012-ലെ എന്റിക്ക ലക്‌സി കേസിന്റെ ഫയല്‍ പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാവും എ.ജി. നിയമോപദേശം നല്‍കുക.
നീണ്ടകരയില്‍നിന്നു മത്സ്യബന്ധനത്തിനു പോയ രണ്ട് മലയാളി തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറ്റാലിയന്‍ കപ്പലായ എന്റിക്ക ലക്‌സിയില്‍നിന്നുള്ള വെടിയേറ്റ് മരിച്ചതു 2012 ഫെബ്രുവരിയിലാണ്. കേസില്‍ എട്ടുവര്‍ഷത്തിനുശേഷം രാജ്യാന്തര ട്രിബ്യൂണല്‍ 10 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു. ലക്ഷദ്വീപിനു സമീപം കപ്പല്‍ തടഞ്ഞാണ് അന്ന് ഇറ്റാലിയന്‍ നാവികരെ കേരളാ പോലീസ് പിടികൂടിയത്. ഈ കേസ് നടത്തിയുള്ള പരിചയം കപ്പല്‍ച്ചേതത്തിന്റെ കാര്യത്തിലും പോലീസിനു സഹായകമാകും. മുങ്ങിയ ലൈബീരിയന്‍ കപ്പലിന്റെ ഉടമകളില്‍നിന്നു നഷ്ടപരിഹാരം തേടാനാണ് സര്‍ക്കാര്‍ തീരുമാനം. മത്സ്യബന്ധനമേഖലയില്‍ ഉള്‍പ്പെടെയുണ്ടായ നഷ്ടം കണക്കിലെടുത്താണിത്.
കേസെടുത്തില്ലെങ്കില്‍ നഷ്ടപരിഹാര നിയമനടപടിക്കു തടസമുണ്ടാകുമെന്നാണ് എ.ജിയുടെ നിലപാടെന്നാണു സൂചന. നഷ്ടപരിഹാരം ലഭിക്കാന്‍ വര്‍ഷങ്ങള്‍ നീളുന്ന നിയമപോരാട്ടം വേണ്ടിവന്നേക്കാം. കടലില്‍ 200 നോട്ടിക്കല്‍ മൈല്‍ വരെ കേസെടുക്കാന്‍ തീരദേശ പോലീസിന് അധികാരമുണ്ട്.തീരത്ത് കണ്ടെയ്‌നര്‍ അടിഞ്ഞതിനേത്തുടര്‍ന്നുള്ള മലിനീകരണം കണക്കിലെടുത്ത് ലോക്കല്‍ പോലീസിനും ഇന്ധനച്ചോര്‍ച്ചയേത്തുടര്‍ന്നുള്ള പാരിസ്ഥിതികഭീഷണി കണക്കിലെടുത്ത് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനും കേസെടുക്കാം.
ഐക്യരാഷ്ട്രസംഘടനയുടെ മധ്യസ്ഥതയില്‍ 1973 നവംബറില്‍ 150 രാജ്യങ്ങള്‍ ഒപ്പിട്ട ഉടമ്പടിയില്‍ ഇന്ത്യയും പങ്കാളിയാണ്. ഉടമ്പടിപ്രകാരം കപ്പലില്‍നിന്നും കപ്പലപകടം വഴിയും ഉണ്ടാകുന്ന മലിനീകരണം കണ്ടെത്തിയാല്‍ അത് പരിഹരിക്കാനും ബാധിച്ച രാജ്യത്തിനു മതിയായ നഷ്ടപരിഹാരം നല്‍കാനും കപ്പല്‍ കമ്പനിക്കും രജിസ്റ്റര്‍ ചെയ്ത രാജ്യത്തിനും ബാധ്യതയുണ്ട്.