-->
ന്യൂഡല്‍ഹി: വടക്കന്‍ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇന്നലെ അമേരിക്ക പിടിച്ചെടുത്ത റഷ്യന്‍ പതാകയുള്ള കപ്പലിലെ 28 ജീവനക്കാരില്‍ മൂന്ന് പേര്‍ ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. മുമ്പ് ബെല്ല 1 എന്ന് പേരിട്ടിരുന്ന മരിനീരയില്‍ 17 പേര്‍ ഉക്രേയിന്‍കാരും ആറ് ജോര്‍ജിയക്കാരും മൂന്ന് പേര്‍ ഇന്ത്യന്‍ പൗരന്മാരും കപ്പലിന്റെ ക്യാപ്റ്റന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ റഷ്യന്‍ പൗരന്മാരുമായിരുന്നു. ഈ അംഗങ്ങളെല്ലാം നിലവില്‍ യുഎസ് ഉദ്യോഗസ്ഥരുടെ കൈകളിലാണ്.
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. എല്ലാ വിദേശ പൗരന്മാരെയും എത്രയും വേഗം മോചിപ്പിക്കണമെന്നും കസ്റ്റഡിയിലെടുത്ത എല്ലാ ജീവനക്കാര്‍ക്കും മാന്യവും മനുഷ്യത്വപരവുമായ പെരുമാറ്റം നല്‍കണമെന്ന് മോസ്‌കോ വാഷിംഗ്ടണിനോട് ആവശ്യപ്പെട്ടു. ആഴ്ചകള്‍ നീണ്ട പിന്തുടരലിന് ശേഷമാണ് വടക്കന്‍ അറ്റ്‌ലാന്റിക്കില്‍ വെനിസ്വേലയുമായി ബന്ധപ്പെട്ട റഷ്യന്‍ പതാകയുള്ള എണ്ണ ടാങ്കറായ മരിനീരയെ ഇന്നലെ അമേരിക്ക പിടിച്ചത്. അമേരിക്കന്‍ നടപടിയെ റഷ്യ ശക്തമായി വിമര്‍ശിച്ചിട്ടുണ്ട്.
യുഎസ് കോസ്റ്റ് ഗാര്‍ഡും യുഎസ് സൈന്യവും സംയുക്തമായി പിടിച്ചെടുക്കല്‍ പ്രവര്‍ത്തനം നടത്തിയതായും ബ്രിട്ടീഷ് സഹകരണം പ്രധാന പങ്ക് വഹിക്കുന്നതായും യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം മറ്റ് രാജ്യങ്ങളുടെ അധികാരപരിധിയില്‍ കൃത്യമായി രജിസ്റ്റര്‍ ചെയ്ത കപ്പലുകള്‍ക്കെതിരെ ബലപ്രയോഗം നടത്താന്‍ ഒരു രാജ്യത്തിനും അവകാശമില്ല' എന്ന് റഷ്യയുടെ ഗതാഗത മന്ത്രാലയം പറഞ്ഞു.
കരീബിയന്‍ കടലിലും വെനസ്വേലന്‍ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പല്‍ പിടിച്ചെടുത്തു. ബെല്ല 1 എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കപ്പല്‍ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്. ക്രൂഡ് ഓയില്‍ കൊണ്ടുപോകുന്ന കപ്പല്‍ കാലിയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.