-->
കൊച്ചി: അറബിക്കടലില്‍ അപകടത്തില്‍പ്പെട്ട എം.എസ്.സി. എല്‍സ 3 എന്ന ചരക്കുകപ്പലിന് ഇന്‍ഷുറന്‍സ് ഇല്ല. ഇതോടെ നഷ്ടപരിഹാരം ലഭിക്കുന്നതില്‍ കാലതാമസം വരുത്തുമെന്ന് ആശങ്ക. കപ്പലിനു ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ച വിവരം കേന്ദ്ര ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിനെ (ഡി.ജി.എസ്.) ധരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതിനു വരുന്ന ചെലവു രാജ്യാന്തര ഷിപ്പിങ് കണ്‍സോര്‍ഷ്യം, ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് ഷിപ്പിങ് എന്നിവയില്‍നിന്നും ലഭ്യമാക്കാമെന്നും ഡി.ജി.എസ്. ഉറപ്പു നല്‍കിയതിന്റെ വെളിച്ചത്തിലാണു പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
കപ്പലുടമകള്‍, കപ്പല്‍ ഏജന്റുമാര്‍, കപ്പല്‍ ഓപ്പറേറ്റര്‍മാര്‍, ഇന്‍ഷുറന്‍സ് കമ്പനികളുമൊക്കെ ഉള്‍പ്പെടുന്നതാണു കണ്‍സോര്‍ഷ്യം. പണം കിട്ടിയില്ലെങ്കില്‍ ഒരുമാസം കാത്തിരുന്നശേഷം, പബ്ലിക് നോട്ടീസ് നല്‍കി, കണ്ടൈയ്‌നറിനുള്ളിലെ വസ്തുക്കള്‍ ലേലത്തില്‍ വിറ്റഴിക്കാനാണു അധികൃതര്‍ ഉദ്ദേശിക്കുന്നത്. കസ്റ്റംസ് ഡ്യൂട്ടി അടച്ച് ഉടമയ്ക്കു കണ്ടൈയ്‌നര്‍ കൊണ്ടുപോകാം. ഉപയോഗശൂന്യമായവ സ്‌ക്രാപ് ഇനത്തില്‍ വില്‍ക്കും.
കപ്പല്‍ കമ്പനി റിക്കവറി പ്ലാന്‍ തയാറാക്കി നല്‍കിയിട്ടുണ്ട്. എന്നാല്‍, കപ്പല്‍ കമ്പനി അധികൃതര്‍ ആരും ഇതുവരെ എത്തിയിട്ടുമില്ല. കപ്പലില്‍ എത്ര എണ്ണശേഖരമുണ്ട് എന്നതിന്റെ വിവരവും നല്‍കിയിട്ടില്ല. കഴിഞ്ഞദിവസം തിരുവനന്തപുരം തുമ്പയില്‍ അടിഞ്ഞ കണ്ടൈയ്‌നറില്‍ ലൂബ്രിക്കന്റ് ഓയില്‍ കിട്ടിയിട്ടുണ്ട്.
കണ്ടെയ്‌നറുകള്‍ വീണ്ടെടുക്കല്‍, എണ്ണ നശിപ്പിക്കല്‍, ശുചീകരണം തുടങ്ങിയവയ്ക്ക് ടി ആന്‍ഡ് ടി സാല്‍വേജ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇതിനു വരുന്ന ചെലവ് നിശ്ചയിച്ച് ഡി.ജി.എസിനു കൈമാറും. കപ്പലിന് ഇന്‍ഷ്വറന്‍സ് ഇല്ലെങ്കിലും ഷിപ്പിങ് കണ്‍സോര്‍ഷ്യങ്ങള്‍ സഹായിക്കുമെന്ന പ്രതീക്ഷയാണുള്ളത്. കപ്പല്‍ ഉയര്‍ത്തി എടുക്കാവുന്ന ആഴത്തിലാണ് കപ്പല്‍ ഇപ്പോഴുള്ളത്.
കപ്പല്‍ ഉയര്‍ത്തുന്നതിനായി പല ഏജന്‍സികളും സമീപിച്ചിട്ടുണ്ട്. ഒരു കണ്ടെയ്‌നറില്‍ ജലം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന ഹൈഡ്രസിനാണ്. ഏതെങ്കിലും കുടിവെള്ള കമ്പനികള്‍ക്കായി കൊണ്ടുവന്നതാകാം ഇതെന്നു സംശയിക്കുന്നു.
കരയില്‍ കടിയുന്ന കണ്ടെയ്‌നറുകള്‍ കരയ്ക്ക് അടുപ്പിക്കാനും കരയില്‍ സംരക്ഷിക്കാനുമുള്ള ചുമതല അതാതു ജില്ലാ ഭരണകൂടങ്ങള്‍ക്കു നല്‍കി. കണ്ടെയ്‌നര്‍ സൂക്ഷിക്കാന്‍ തുറമുഖപരിസരത്തു തന്നെ പ്രത്യേക സ്ഥലം ജില്ലാഭരണകൂടം കണ്ടെത്തണം. അവ കൊണ്ടുപോകുംവരെ സംരക്ഷിക്കേണ്ടതുണ്ട്.