-->
സോഷ്യല്‍ മീഡിയയിലൂടെ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് മൃഗങ്ങളുടെ വീഡിയോകളാണ്. വന്യമൃഗങ്ങളുടെ കുസൃതികളും വികൃതികളും വില്ലത്തരങ്ങളുമൊക്കെ കാഴ്ച്ചക്കാര്‍ കൗതുകത്തോടെ ആസ്വദിക്കാറുണ്ട്, ഷെയര്‍ ചെയ്യാറുണ്ട്. വനപ്രദേശവുമായി അടുത്തുള്ള എല്ലാ സ്ഥലങ്ങളിലും അടുത്തിടെയായി വന്യമൃഗശല്യമുണ്ടാകാറുണ്ട്. അതിന്റെ വാര്‍ത്തകളും റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. കാടിനുള്ളിലെ അന്തരീക്ഷ താപത്തിലെ വ്യതിയാനം മുതല്‍ ശുദ്ധജല ക്ഷാമവും ഭക്ഷണ ദൗർബല്യവുമാണ് ഇതിന്റെ കാരണങ്ങളായി കണ്ടെത്തിയിരുന്നത്.
ഇപ്പോഴിതാ അസമിലെ ഗോള്‍പാറയില്‍ പുതുതായി നിർമ്മിച്ച ഹരിമുര റെയില്‍വേ പാലത്തിലൂടെ ഒരു കാട്ടാന നടക്കുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നിറഞ്ഞൊഴുകുന്ന നദിക്ക് കുറുകെ പണിത റെയില്‍വേ പാതയിലൂടെ ആന നടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. അത്യാവശ്യം വേഗത്തിലാണ് നടക്കുന്നതെങ്കിലും ഭയപ്പെട്ടുള്ള ഓട്ടമൊന്നുമല്ല അതെന്ന് മനസ്സിലാകും. പഴയ പാലത്തില്‍ നില്‍ക്കുന്നവരാണ് ആന പാലം നടന്ന് പോകുന്ന വീഡിയോ പകര്‍ത്തിയിരിക്കുന്നത്.
ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കകം വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആനകള്‍ ഈ പ്രദേശത്ത് പതിവായി സന്ദര്‍ശിക്കാറുണ്ടെന്നും വെള്ളം കുടിക്കാനും കുളിക്കാനും മോർണായിയിലെ പദം പുഖ്രിയിലും ഹരിമുരയ്ക്കടുത്തുള്ള ജിനാരി നദിയിലും പതിവായി സന്ദർശിക്കാറുണ്ടെന്നും വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.
‘‘അസമിലെ ഗോൾപാറയിൽ പുതുതായി നിർമ്മിച്ച ഹരിമുര റെയിൽവേ പാലത്തിലൂടെ ഒരു കാട്ടാന നടക്കുന്നത് അടുത്തിടെ വീഡിയോയിൽ പതിഞ്ഞിരുന്നു. മോർണായിയിലെ പദം പുഖ്രിയിലും ഹരിമുരയ്ക്കടുത്തുള്ള ജിനാരി നദിയിലും വെള്ളം കുടിക്കാനും കുളിക്കാനും പതിവായി സന്ദർശിക്കാറുള്ള ആനയാണിത്...’’ എന്ന ക്യാപ്ഷനൊപ്പമാണ് ഈ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.
വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശന കമന്റുകളും നിറയുന്നുണ്ട്. ‘ട്രെയിന്‍ ഇടിച്ചാണ് ഇന്ത്യയില്‍ ആനകള്‍ കൂടുതലായും കൊല്ലപ്പെടുന്നത്, റെയില്‍ പാലത്തിന് മുകളിലെ ഹൈ ടെന്‍ഷന്‍ ഇലക്‌ട്രിക് ലൈനും ആശങ്കപ്പെടുത്തുന്നു, ആസൂത്രണമില്ലാത്ത വികസനം വന്യജീവികളുടെ വംശ പരമ്പരയെ തന്നെ ഇല്ലാതാക്കുന്നു...’’ എന്നതടക്കമാണ് കമന്റുകള്‍. ചിലര്‍ ആന നടന്നത് കൊണ്ട് പാലത്തിന് ബലമുണ്ടെന്ന് തെളിഞ്ഞെന്നും ചിലര്‍ തമാശയായി കുറിക്കുന്നുണ്ട്.