Saturday, March 14, 2026 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Friday 23 May 2025 11.48 AM

ദേശീയ മൃഗത്തെ ബിരിയാണിയാക്കിയ രാജ്യം: അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍

australia, kangaroo, meat, debate

ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ വംശജനായ ഷെഫ് നിപുണ്‍ ലിയാനപതിരാന പങ്കുവച്ചിരിക്കുന്ന ഒരു പാചകവിഡിയോയാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുന്നത്. കാരണം തീര്‍ത്തും വ്യത്യസ്തമായ ഒരു ബിരിയാണിയാണ് നിപുണ്‍ പാചകം ചെയ്തത്. കംഗാരു ബിരിയാണി. ഈ ബിരിയാണിയുമായി ബന്ധപ്പെട്ട് ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ന്നു. റബര്‍ പോലെയല്ലേ കംഗാരുവിന്റെ മാംസം. അതിനാല്‍ ഇതു രുചികരമാണോ?, കംഗാരുവിനെ ഭക്ഷിക്കുന്നത് നിയമവിരുദ്ധമല്ലേ തുടങ്ങി അനേകം ചോദ്യങ്ങള്‍. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള നിപുണ്‍ ലങ്കന്‍ വിഭവങ്ങളും ഇന്ത്യന്‍ വിഭവങ്ങളും ഉള്‍പ്പെടുത്തിയാണു പാചകവിഡിയോകള്‍ പുറത്തിറക്കുന്നത്.

ചില രാജ്യങ്ങളില്‍ ദേശീയ മൃഗങ്ങളെ വേട്ടയാടാറില്ല. അവര്‍ക്ക് സംരക്ഷണ പരിരക്ഷയുണ്ടാകും. ഓസ്‌ട്രേലിയയുടെ ദേശീയമൃഗം മാത്രമല്ല കംഗാരു, ആ രാജ്യത്തിന്റെ സുപ്രശസ്ത ചിഹ്നം കൂടിയാണ്. ഓസ്‌ട്രേലിയയുടെ കോട്ട് ഓഫ് ആംസ് എംബ്ലത്തിലും ദേശീയ എയര്‍ലൈന്‍സ് ലോഗോയിലുമുള്‍പ്പെടെ ഈ മൃഗമുണ്ട്. മുന്‍പോട്ടു മാത്രം ചലിക്കുന്ന കംഗാരു പുരോഗമിക്കുന്ന രാഷ്ട്രത്തിന്റെ ചിഹ്നമാണെന്നതാണ് അതിനെ ദേശീയമൃഗമാക്കാന്‍ കാരണം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ അനൗദ്യോഗികമായി കംഗാരൂസ് എന്നും വിളിക്കാറുണ്ട്.

എങ്കിലും ഓസ്‌ട്രേലിയയില്‍ കംഗാരു മാംസം ഉല്‍പാദിപ്പിക്കാറുണ്ട്. ഏകദേശം 61 രാജ്യങ്ങളിലേക്ക് ഇതു കയറ്റുമതി ചെയ്യാറുമുണ്ട്. പ്രത്യേകയിടങ്ങളില്‍ മാത്രമാണു കംഗാരു മാംസത്തിന്റെ ശേഖരണകേന്ദ്രങ്ങളുള്ളത്. വളരെയേറെ നിയന്ത്രിതമായ വ്യവസ്ഥകളോടെയാണു കംഗാരു മാംസവ്യാപാരം. നിയന്ത്രിതമായ വ്യവസ്ഥയില്‍ കംഗാരു വേട്ടയും ഓസ്‌ട്രേലിയയിലുണ്ട്. രാജ്യത്ത് പരിധിയിലധികം കംഗാരു ഉണ്ടെന്നും ഇവയുടെ എണ്ണം പരിമിതപ്പെടുത്തി നിര്‍ത്തേണ്ടത് ആവശ്യമാണെന്നുമാണ് കംഗാരു വേട്ടയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. എന്നാല്‍ ദേശീയമൃഗത്തെ ഇങ്ങനെ വേട്ടയാടുന്നതു ശരിയല്ലെന്ന് അഭിപ്രായപ്പെടുന്ന ആക്ടിവിസ്റ്റുകളും ധാരാളമുണ്ട്.

അതേസമയം ഇവയുടെ മാംസം മാത്രമല്ല, കംഗാരുവിന്റെ തുകലും മറ്റു ശരീരഭാഗങ്ങളും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്യാറുണ്ട്. കോടിക്കണക്കിന് ഓസ്‌ട്രേലിയന്‍ ഡോളര്‍ മൂല്യമുള്ള ഒരു വ്യവസായമാണ് ഇത്. നൈക്കി, പ്യൂമ തുടങ്ങിയ രാജ്യാന്തര കമ്പനികള്‍ ഇനി കംഗാരുവിന്റെ തുകല്‍ തങ്ങളുടെ ഉല്‍പന്നങ്ങളില്‍ ഉപയോഗിക്കില്ലെന്നു തീരുമാനമെടുത്തിരുന്നു. 2021ല്‍ യുഎസില്‍ കംഗാരു ഉല്‍പന്നങ്ങള്‍ നിരോധിക്കാനുള്ള പല ബില്ലുകള്‍ കൊണ്ടുവന്നെങ്കിലും ഒന്നും നിയമമായില്ല. എന്നാല്‍ ഓസ്‌ട്രേലിയയിലെ കംഗാരു വേട്ട അങ്ങനെ നിര്‍ത്താനാകില്ലെന്ന് അവിടത്തെ അധികൃതര്‍ പറയുന്നു. 3.65 കോടി കംഗാരുക്കള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഇവയുടെ എണ്ണം പെരുകുന്നത് കൃഷിക്കും പരിസ്ഥിതിക്കും ദോഷമാണെന്നും അവര്‍ പറയുന്നു.

Ads by Google
Friday 23 May 2025 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW