-->
മുൻ ഭാര്യയ്ക്കും അമ്മായിയമ്മയ്ക്കുമെതിരെ രവി മോഹൻ നടത്തിയ ആരോപണങ്ങളിൽ ആദ്യമായി പ്രതികരിച്ച് ആർതിയുടെ അമ്മയും നിർമ്മാതാവുമായ സുജാത വിജയകുമാര്‍. കടുത്ത ആരോപണങ്ങളുമായി സുജാത രംഗത്തെത്തിയിരിക്കുന്നത്. ആർതിയും അമ്മയും ട്രാപ്പിലാക്കി, സ്വന്തം മാതാപിതാക്കളെ കാണാന്‍ പോലും അനുവദിച്ചില്ലെന്നും തന്റെ പേര് ഉപയോഗിച്ച് കടം വാങ്ങി കൂട്ടിയെന്നുമായിരുന്നു രവി മോഹന്റെ ആരോപണങ്ങൾ. ഇതിനെതിരെയാണ് സുജാത രംഗത്തെത്തിയത്.ഈ ആരോപണങ്ങളിൽ യാഥാർത്ഥ്യമില്ലെന്നും താനും കുടുംബവും രവി മോഹന്റെ പേര് ദുരുപയോഗം ചെയ്തിട്ടില്ലെന്നും സുജാത വ്യക്തമാക്കി. അദ്ദേഹത്തിന്റെ സിനിമകൾക്കായി ഏകദേശം 100 കോടി രൂപ കടം വാങ്ങിയെന്നും അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് പോസ്റ്റിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കഴിഞ്ഞ 25 വർഷമായി നിർമ്മാതാവായി പ്രവർത്തിക്കുന്ന ആളാണ് ഞാൻ. എന്റെ സിനിമകൾ റിലീസ് ചെയ്യുമ്പോഴല്ലാതെ മാധ്യമങ്ങളിൽ ഞാൻ സംസാരിച്ചിട്ടുമില്ല. എന്നാൽ, എനിക്കെതിരായി ഉയരുന്ന ആരോപണങ്ങളിൽ ആദ്യമായി ഞാൻ പ്രതികരിക്കുന്നു. കുടുംബം തകര്‍ത്തു, സ്വത്തും പണവും തട്ടിയെടുത്തു, ദ്രോഹിച്ചു എന്നെല്ലാമാണ് എനിക്കെതിരായ ആരോപണങ്ങള്‍. ഇത്രയും കാലം മൗനമായി ഇരിക്കാനായിരുന്നു തീരുമാനിച്ചത്. പക്ഷെ, അതും തെറ്റായിട്ടാണ് വ്യാഖ്യാനിച്ചത്. അതിനാലാണ് ഞങ്ങളുടെ കുടുംബത്തിന്റെ സമാധാനം പോലും കണക്കിലെടുക്കാതെ ഇപ്പോള്‍ സംസാരിക്കാമെന്ന് തീരുമാനിച്ചത്.
ഞാന്‍ നിര്‍മ്മിച്ച ആദ്യ ചിത്രം വീരാപ്പ് വിജയമായിരുന്നു. തുടര്‍ന്ന് ഞാന്‍ ടെലിവിഷന്‍ മേഖലയിലെ നിർമ്മാണവുമായി മുന്നോട്ട് പോയി. എന്നാൽ, ജയം രവിയാണ് വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ എന്നോട് ആവശ്യപ്പെട്ടത്. അങ്ങനെയായിരുന്നു ‘അഡങ്ക മരു’ സംഭവിച്ചത്. ചിത്രത്തിന് നല്ല അഭിപ്രായം ലഭിച്ചെങ്കിലും വിജയം ലഭിച്ചിരുന്നില്ല. വീണ്ടും ജയം രവി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ എന്നെ നിര്‍ബന്ധിക്കുകയും ഞാന്‍ അതിന് വഴങ്ങുകയും ചെയ്തിരുന്നു.ജയം രവിയെ വെച്ച് ഞാന്‍ നിര്‍മ്മിച്ച മൂന്ന് ചിത്രങ്ങള്‍ -അടങ്ക മരു, ഭൂമി, സൈറണ്‍. ഈ മൂന്ന് ചിത്രങ്ങള്‍ക്കുമായി നൂറ് കോടിയോളം രൂപയാണ് ഫിനാന്‍സര്‍മാരില്‍ നിന്ന് ഞാന്‍ വാങ്ങിയത്. ഇതിന്റെ 25 ശതമാനം വേതനമായി ജയം രവിക്ക് തന്നെയാണ് നൽകിയത്. ഇതിന്റെ എല്ലാ രേഖകളും തെളിവുകളും കൈവശമുണ്ട്.
സാമ്പത്തിക ഇടപാടുകള്‍ക്കായി തന്റെ പേര് ഉപയോഗിച്ചു എന്നാണ് ഇപ്പോള്‍ ജയം രവി ആരോപിക്കുന്നത്. ഞാന്‍ വ്യക്തമായി പറയുന്നു, ഞാന്‍ ഒരിക്കലും അവന്റെ പേര് ദുരുപയോഗം ചെയ്തിട്ടില്ല. മരുമകനായ അവനെ അപകടത്തില്‍ പെടുത്താന്‍ എനിക്ക് എങ്ങനെ കഴിയും? അവനെ സംരക്ഷിക്കാനായി എത്രയോ രേഖകളില്‍ ഞാന്‍ ഒപ്പുവെച്ചു. ചിലപ്പോള്‍ ഫിനാന്‍സര്‍മാര്‍ തരുന്ന വെള്ളക്കടലാസിലും ഒപ്പുവെച്ചു, അനന്തരഫലം എന്താണെന്ന് പോലും ആലോചിക്കാതെ. അവന്റെ പേരിന് ഒന്നും സംഭവിക്കാതിരിക്കാനാണ് ഞാന്‍ ഇതെല്ലാം ചെയ്തത്. ഒരു വര്‍ഷത്തോളം ജയം രവിയുമായി സംസാരിക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു.
സിനിമാ നിർമ്മാതാവ് എന്ന നിലയിൽ അല്ലായിരുന്നു. മറിച്ച്, അമ്മായിയമ്മയായി കുടുംബത്തില്‍ സമാധാനം വീണ്ടും കൊണ്ടുവരികയായിരുന്നു ഉദ്ദേശം. അടുത്തിടെ അവന് ഞാനൊരു മെസേജ് അയച്ചു. തികച്ചും പ്രൊഫഷണലായൊരു കാര്യം. വ്യക്തിപരമായ സംഭാഷണം തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷോടെയായിരുന്നു ഞാന്‍ ആ മെസേജ് അയച്ചത്. സാമ്പത്തിക നേട്ടത്തിനായി ഞാന്‍ അവന്റെ ഒപ്പ് ഉപയോഗിച്ചുവെന്നാണെങ്കില്‍, അത്തരം ആരോപണം ഉന്നയിക്കുന്നവരെ അതിനുള്ള രേഖകള്‍ ഹാജരാക്കാനായി ഞാന്‍ ക്ഷണിക്കുന്നു. എന്റെ വിനീതമായ അഭ്യര്‍ഥനയാണിത്. ജയം രവി എനിക്കെന്റെ മകനെ പോലെയായിരുന്നു. നായകനെ പോലെ ഞങ്ങള്‍ അവനെ സ്നേഹിക്കുകയും ആഘോഷിക്കുകയും ചെയ്തു.