-->
ദോഹ: സംഘര്‍ഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കാന്‍ സൗദി അറേബ്യയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും തങ്ങളുടെ നയതന്ത്രജ്ഞരെഇരു രാജ്യങ്ങളിലേക്കും അയച്ചു.സംഘര്‍ഷം ലഘൂകരിക്കാനുള്ള ആഹ്വാനങ്ങള്‍ ലോകമെമ്പാടും നിന്ന് ഉയര്‍ന്നിട്ടുണ്ടെങ്കിലും മുതിര്‍ന്ന സൗദി നയതന്ത്രജ്ഞന്‍ ഇരുപക്ഷവുമായും മുഖാമുഖ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സൗദി അറേബ്യയുടെ വിദേശകാര്യ സഹമന്ത്രി ആദേല്‍ അല്‍-ജുബൈര്‍ വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയ ശേഷം വെള്ളിയാഴ്ച ഇസ്ലാമാബാദിലേക്ക് പോയി.യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, കുവൈറ്റ് എന്നിവയുള്‍പ്പെടെ മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാരുമായും അവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പാകിസ്ഥാന്‍ നേതാക്കള്‍ പറഞ്ഞതായി ന്യു യോര്‍ക്ക് ടൈംസ്‌റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധമുള്ള മറ്റൊരു പ്രധാന മേഖലാ പങ്കാളിയായ ഇറാന്റെ വിദേശകാര്യ മന്ത്രിയും ഇരു രാജ്യങ്ങളിലേക്കും യാത്രകള്‍ നടത്തി.ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇന്ത്യയുമായും പാകിസ്ഥാനുമായും അടുത്ത ബന്ധവും സ്വാധീനവുമുണ്ട്.ദശലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍, ശക്തമായ ഊര്‍ജ്ജ വ്യാപാരം, ഒത്തുചേരുന്ന സാമ്പത്തിക അജണ്ടകള്‍ എന്നിവയാണ് ഇന്ത്യയുമായുള്ള ഗള്‍ഫിന്റെ ബന്ധം ശക്തിപ്പെടുത്തുന്നത്. പാകിസ്ഥാന്‍ വളരെക്കാലമായി ഒരു സുരക്ഷാ പങ്കാളിയാണ് പ്രത്യേകിച്ച് 1960-കള്‍ മുതല്‍ പാകിസ്ഥാന്‍ സൈനിക വൈദഗ്ധ്യത്തെ ആശ്രയിക്കുന്ന സൗദി അറേബ്യയ്ക്ക്.സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും മുന്‍ സംഘര്‍ഷ നിമിഷങ്ങളില്‍ സഹായിച്ചിട്ടുണ്ട്.
2019-ല്‍, ഇന്ത്യന്‍ നിയന്ത്രിത കശ്മീരിലെ ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനില്‍ വ്യോമാക്രമണം നടത്തിയതിന് ശേഷം, സംഘര്‍ഷം ശമിപ്പിക്കാന്‍ എമിറേറ്റ്സും സൗദി അറേബ്യയും തങ്ങളുടെ ഉന്നത ദൂതന്മാരെ അയച്ചു. എമിറേറ്റ്സിന്റെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ സായിദ് ഇസ്ലാമാബാദിലേക്കും ന്യൂഡല്‍ഹിയിലേക്കും പറന്നു. ഒരു മാസത്തിനുള്ളില്‍ സൗദി അറേബ്യ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അന്നത്തെ പാകിസ്ഥാന്‍ നേതാവ് ഇമ്രാന്‍ ഖാനെയും ആതിഥേയത്വംനല്‍കിയിരുന്നു.രണ്ട് വര്‍ഷത്തിന് ശേഷം, ഇന്ത്യയും പാകിസ്ഥാനും ദീര്‍ഘകാലമായി അവഗണിക്കപ്പെട്ടിരുന്ന നിയന്ത്രണ രേഖയില്‍, അതായത് കശ്മീരിനെ ഇരു രാജ്യങ്ങളുടെയും നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായി വിഭജിക്കുന്ന യഥാര്‍ത്ഥ അതിര്‍ത്തിയില്‍, വെടിനിര്‍ത്തല്‍ നിലനിര്‍ത്താന്‍ സംയുക്ത പ്രസ്താവന പുറപ്പെടുവിച്ചിരുന്നു. പ്രശ്നപരിഹാരത്തിനായി എമിറേറ്റികള്‍ ദുബായില്‍ ഇന്ത്യന്‍, പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടത്തിയതായുംന്യുയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
'അവര്‍ മധ്യസ്ഥതയെ അന്തസ്സിന്റെയും സ്വാധീനത്തിന്റെയും ഉറവിടമായി കാണുന്നതായു സ്വന്തം സുരക്ഷയും സാമ്പത്തിക താല്‍പ്പര്യങ്ങളും സംരക്ഷിക്കാനുള്ള മാര്‍ഗം കൂടിയാണെന്നും
ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ ബഹ്റൈനില്‍ ആസ്ഥാനമായുള്ള സീനിയര്‍ ഫെലോ ഹസന്‍ അല്‍ഹസന്‍ പറഞ്ഞതായും ന്യുയോര്‍ക്ക് ടൈംസ് ഉദ്ധരിക്കുന്നു.
ഷഫീക് അറക്കല്‍