-->
മലയാള കുടുംബ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് ജിഷിൻ മോഹൻ. വില്ലൻ, നായകൻ കഥാപാത്രങ്ങൾ ഉൾപ്പടെ അവതരിപ്പിച്ച് മിനി സ്ക്രീൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ ജിഷിനു കഴിഞ്ഞിട്ടുണ്ട്. സ്വകാര്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായതും ആ മാനസിക സമ്മർദ്ദത്തിൽ നിന്നും കരകയറിയതുമൊക്കെ ജിഷിൻ തുറന്നു പറഞ്ഞിട്ടുണ്ട്.
അക്കൂട്ടത്തിൽ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷിൻ അടുത്തിടെ താൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞത്.
ഇപ്പോഴിതാ താൻ മൂന്ന് വർഷമാണ് ലഹരിക്ക് അടിമയായതെന്നും നമ്മള്‍ നമ്മളല്ലാതായി പോകുന്ന ഘട്ടമെത്തിയപ്പോള്‍ നിർത്തിയെന്നും ജിഷിൻ പറയുന്നു. ഇതില്‍ നിന്നും മുക്തി നേടാൻ ഡി അഡിക്ഷൻ സെന്ററിലൊന്നും പോയിട്ട് കാര്യമില്ലെന്നും നമ്മള്‍ സ്വയം നിയന്ത്രിച്ചാലേ നടക്കൂ എന്നും പറയുകയാണ് താരം.
"ഞാൻ ലഹരി ഉപയോഗിച്ചിരുന്നുവെന്ന് തുറന്നു പറഞ്ഞിരുന്നു. ഇങ്ങനെ ഒക്കെ പറയാൻ പാടുണ്ടോന്ന് പലരും അന്നെന്നോട് ചോദിച്ചു. പൊലീസ് പിടിക്കില്ലേന്നൊക്കെ ചോദിച്ചു. അതെങ്ങനെയാണ് ? ഒരാള്‍ ലഹരി ഉപയോഗം നിർത്തിയെന്ന് പറഞ്ഞാല്‍ പൊലീസ് പിടിക്കുന്നത്?
കഞ്ചാവ് ഉപയോഗിച്ചിരുന്നയാള്‍ അതെല്ലാം നിർത്തി നല്ല രീതിയില്‍ പോകുന്നത് അറിഞ്ഞാല്‍ ഗുഡ് എന്ന് എന്തുകൊണ്ട് പറയുന്നില്ല. ഞാനന്ന് ഇത് വാങ്ങുന്നവരുടെ പേര് വൈബ് എന്ന് പറഞ്ഞായിരുന്നു സേവ് ചെയ്തിരുന്നത്. അതില്‍ നിന്നും മാറിയ ശേഷം ആദ്യം ചെയ്തത് ഈ നമ്പറുകൾ ഡിലീറ്റ് ചെയ്യുകയാണ്.
കഴിഞ്ഞ വർഷം ജൂലൈ 10ന് ആണ് ഞാനിത് നിർത്തുന്നത്. അതിന് ശേഷം ഇതുവരെ ഉപയോഗിച്ചിട്ടില്ല. മൂന്ന് വർഷത്തോളം ലഹരി ഉപയോഗിച്ചിരുന്നു. വയലന്റ് ഒന്നും ആകില്ലായിരുന്നു. മന്ദിപ്പായി അവിടെ ഇരിക്കും. എല്ലാരും പറയും ഇതൊക്കെ വലിച്ചാല്‍ ക്രിയേറ്റിവിറ്റി ഉണ്ടാകുമെന്ന്. എംഡിഎംഎ ഉപയോഗിച്ചിട്ടുണ്ട്. അത് നമ്മളല്ലാതാക്കും. ഉറക്കം നഷ്ടപ്പെട്ടു. വയലന്റ് പേഴ്സണാവും.
ആദ്യമുള്ള സുഖം പിന്നീട് ഉണ്ടാവില്ല. എന്റെ ഒരു സുഹൃത്തുണ്ട്. അവൻ ഇത് ഉപയോഗിച്ച് എല്ലാവരെയും സംശയമാണ്. ആ ഒരു ഘട്ടത്തില്‍ ഞാനും എത്തുമെന്നായപ്പോഴാണ് നിർത്തിയത്.
ഡി അഡിക്ഷൻ സെന്ററിലൊന്നും പോകേണ്ട ആവശ്യമില്ല. നമ്മള്‍ നമ്മളെ നിയന്ത്രിച്ചാല്‍ മതി. ഷൈനിനെ ഒക്കെ ഡി അഡിക്ഷൻ സെന്ററിലേക്ക് മാറ്റി. എന്തിന് ? ഡി അഡിക്ഷൻ സെന്ററില്‍ പോയി തിരിച്ച് വന്നിട്ടും തുടങ്ങിയവരുണ്ട്. സപ്പോർട്ട് ലഭിക്കും. മാറണമെങ്കില്‍ നമ്മള്‍ തന്നെ വിചാരിക്കണം.
ഞാൻ തേർഡ് സ്റ്റേജില്‍ എത്തിയിരുന്നു. എനിക്ക് ഇതില്‍ നിന്നും മോചനമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. അത് കേട്ടതോടെ നിർത്തണമെന്ന് ഞാൻ തീരുമാനിച്ചു. ചലഞ്ചായി ഏറ്റെടുത്തു. ലഹരി നമുക്ക് വേറെയും ഉണ്ട്..." ജിഷിൻ പറയുന്നു. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു ജിഷിൻ മനസ്സ് തുറന്നത്.