-->
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രണമത്തിന് ശക്തമായ മറുപടി നല്‍കിയ ഇന്ത്യ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച് നശിപ്പിച്ച ഓപ്പറേഷന്‍ സിന്ദൂറിന് രണ്ടാംഘട്ടമുണ്ടായേക്കുമെന്നാണ് സൂചന. കൂടുതല്‍ ഭീകര ക്യാംപുകള്‍ ഇന്ത്യയുടെ നിരീക്ഷണത്തിലുണ്ട്. പാകിസ്താന്‍ പ്രകോപനം തുടര്‍ന്നാല്‍ ആ കേന്ദ്രങ്ങളിലേക്കാകും അടുത്ത ആക്രമണ തൊടുക്കുകയെന്നാണ് സൂചനകള്‍.
പാക് പ്രകോപനമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. രാവിലെ 11 മണിക്ക് നടക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പാര്‍ലമെന്റില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിച്ചേക്കും. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെയുളള സാഹചര്യം ഇതില്‍ വിലയിരുത്തും. ഇന്ത്യ- പാക് സംഘര്‍ഷ പശ്ചാത്തലത്തില്‍ സൈന്യത്തിന്റെ തുടര്‍നീക്കങ്ങളും ചര്‍ച്ചയാകും.
രാജ്യമെങ്ങും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുളളത്. ഒരു യുദ്ധത്തിലേക്ക് പോകാനും മടിക്കില്ലെന്നാണ് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഒടുവില്‍ വന്ന പ്രസ്താവന. ജമ്മു കശ്മീരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും അവധിയാണ്. ശ്രീനഗര്‍ വിമാനത്താവളം ഇന്നും തുറക്കില്ല. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.
നിയന്ത്രണങ്ങളെല്ലാം ഇന്നും തുടരുകയാണ്. അതിര്‍ത്തി സംസ്ഥാനങ്ങളില്‍ പ്രത്യേക നിരീക്ഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏത് സാഹചര്യവും നേരിടാന്‍ കര നാവിക വ്യോമ സേനകള്‍ സജ്ജമാണ്. തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതിനിടയില്‍ പാകിസ്താന്‍ നിയന്ത്രണരേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിക്കുകയാണ്. കുപ് വാര ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സൈന്യം ഷെല്ലാക്രമണം നടത്തി. സംഭവത്തില്‍ ആളപായമില്ല. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.