-->
കൊച്ചി : റാപ്പര്‍ വേടനെതിരേ (ഹിരണ്‍ദാസ് മുരളി) വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത പുലിപ്പല്ല് കേസില്‍ കൂടുതല്‍ അന്വേഷണമുണ്ടാകില്ല. കേസ് നിലനില്‍ക്കുമെങ്കിലും മുന്നോട്ടുള്ള അന്വേഷണം വേണ്ടെന്നാണു വനംവകുപ്പിന്റെ തീരുമാനം. വേടന് അനുകൂലമായ വനംമന്ത്രിയുടെ നിലപാടിനെത്തുടര്‍ന്നാണു തുടരന്വേഷണം മരവിപ്പിച്ചത്.
വേടന് പുലിപ്പല്ല് നല്‍കിയ ശ്രീലങ്കന്‍ വംശജന്‍ രജ്ഞിത്ത് കുമ്പിടിയെപ്പറ്റിയും അന്വേഷണമില്ല. വിദേശത്തുള്ള ഇയാളെ വിളിച്ചുവരുത്തി ചോദ്യംചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്‍കാനായിരുന്നു വനംവകുപ്പ് തീരുമാനിച്ചിരുന്നത്. എന്നാല്‍, അതും തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ്.
രജ്ഞിത്ത് കുമ്പിടിയെ ചോദ്യംചെയ്താല്‍, പുലിപ്പല്ലിന്റെ ഉറവിടം വ്യക്തമാകുമെന്നായിരുന്നു വനംവകുപ്പ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. പുലിപ്പല്ല് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാ ഫലം വന്നശേഷമേ പുലി ഏതു ജനുസാണെന്നും രാജ്യവും നിര്‍ണയിക്കാനാവൂ.
തമിഴ്‌നാട്ടിലെ ഒരു ആരാധകനാണു തനിക്കു പുലിപ്പല്ല് സമ്മാനിച്ചതെന്നാണു റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി മൊഴി നല്‍കിയത്. നേരത്തേ, തായ്‌ലാന്‍ഡില്‍നിന്നാണ് ഇതു ലഭിച്ചതെന്നു വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍നിന്നാണു പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്കു പിന്നാലെ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനിരിക്കുകയായിരുന്നു വനംവകുപ്പ്.
അതേസമയം, വന്യമൃഗങ്ങളുടെ ശരീരഭാഗങ്ങള്‍ ധരിക്കുന്നതു സെലിബ്രിറ്റികള്‍ക്കിടയില്‍ വ്യാപകമാണെന്നാണു വനംവകുപ്പിന്റെ കണ്ടെത്തല്‍.
പലര്‍ക്കും ഇക്കാര്യത്തില്‍ വേണ്ടത്ര ധാരണയില്ല. മിക്കവരും പണം നല്‍കിയാണു വാങ്ങിയിട്ടുള്ളത്. ഇവ എത്തിച്ചുകൊടുക്കുന്നവര്‍ സജീവമാണെന്നു വേടന്‍ സംഭവം മുന്നറിയിപ്പു നല്‍കുന്നതായി വനംവകുപ്പ് ഇന്റലിജന്‍സ് പറയുന്നു.
പുലിനഖത്തിനു പുറമേ ആനപ്പല്ല്, കടുവാനഖം, മാന്‍കൊമ്പ്, ആനക്കൊമ്പ്, ആനവാല്‍, തുടങ്ങിയവയും അലങ്കാരമായും ആഭരണമായും വിശ്വാസത്തിന്റെ ഭാഗമായും നിരവധിപേര്‍ കൈവശം വച്ചിട്ടുണ്ടെന്നാണു വിവരം. ഇവ ഏതെങ്കിലുംവിധം കൈവശമെത്തിയാല്‍, കൈമാറ്റം ചെയ്യാതെ നശിപ്പിച്ചുകളയണമെന്നാണു വനംവകുപ്പ് നല്‍കുന്ന ഉപദേശം.
എന്നാല്‍, നിലവിലെ തെളിവുകള്‍ അനുസരിച്ചു പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ലെന്നാണു ജാമ്യഉത്തരവില്‍ പറയുന്നത്. പുലി
പ്പല്ല് യഥാര്‍ഥമാണോയെന്നു കണ്ടെത്താനായിട്ടില്ല. അതു കണ്ടെത്തേണ്ടതു ശാസ്ത്രീയ പരിശോധനയിലാണെന്നും റാപ്പര്‍ വേടന്‍ പുലിയെ വേട്ടയാടിയെന്നു വനംവകുപ്പിനു പരാതിയില്ലെന്നുമാണു ഉത്തരവില്‍ പറയുന്നത്. പുലിപ്പല്ല് സമ്മാനമായി സ്വീകരിക്കുന്നതു കുറ്റകരമാണെന്നു തനിക്കറിയില്ലെന്നാണു വേടനും മൊഴി നല്‍കിയത്.