-->
തൃശൂര്‍: പുലിപ്പല്ല് കൈവശം വച്ചതിന് വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്ത റാപ്പര്‍ വേടനെ തൃശൂരിലെ ജ്വല്ലറിയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. തൃശ്ശൂരിലെ ജ്വല്ലറിയില്‍ വച്ചാണ് ഇത് രൂപ മാറ്റം വരുത്തി മാലയ്‌ക്കൊപ്പം ചേര്‍ത്തതെന്ന് വേടന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പ്. പിന്നീട് വേടന്റെ തൃശൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തിയിരുന്നു.
പുലിപ്പല്ല് മാലയോട് ചേര്‍ത്തെന്ന് വേടന്‍ മൊഴി നല്‍കിയ വിയ്യൂര്‍ സരസ ജ്വല്ലറിയിലാണ് എത്തിച്ചത്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാന്‍ വനംവകുപ്പ് ശ്രമം തുടരുകയാണ്. വേടന്റെ കഴുത്തില്‍ കിടന്നത് പുലിപ്പല്ലാണെന്ന് വ്യക്തമായതോടെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വേടനെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നാലെ വേടനെതിരെ വനംവകുപ്പ് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ചുമത്തുകയും ചെയ്തിരുന്നു. ശ്രീലങ്കയിലേക്ക് പോയി അവിടെനിന്ന് യുകെയിലേക്കോ ഫ്രാന്‍സിലേക്കോ കുടിയേറിയിട്ടുള്ള രഞ്ജിത്ത് എന്നയാളാണ് വേടന് പുലിപ്പല്ല് കൈമാറിയിട്ടുള്ളതെന്നാണ് വനംവകുപ്പ് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തില്‍ രഞ്ജിത്തിനായുള്ള അന്വേഷണം വനംവകുപ്പ് ഊര്‍ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കിയ വേടനെ ഇന്ന് വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. വേടനും സംഘത്തിനും കഞ്ചാവ് നല്‍കിയ ചാലക്കുടി സ്വദേശി ആഷിക്കിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.