-->
ന്യൂഡല്‍ഹി: നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ ഇന്നലെ രാത്രി പാകിസ്ഥാന്‍ സൈന്യം 'പ്രകോപനമില്ലാതെ' വീണ്ടും വെടിയുതിര്‍ത്തു. രണ്ട് രാത്രികള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് പാകിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ ഭാഗത്തെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്നത്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിന് ഇന്ത്യന്‍ സൈന്യം ഉചിതമായ തിരിച്ചടി നല്‍കിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ജമ്മു കശ്മീരിലെയും ലഡാക്കിലെയും ഇന്ത്യന്‍, പാകിസ്ഥാന്‍ സൈന്യങ്ങളെ വേര്‍തിരിക്കുന്ന യഥാര്‍ത്ഥ അതിര്‍ത്തിയായ നിയന്ത്രണ രേഖയ്ക്ക് അപ്പുറത്തുള്ള ഒന്നിലധികം പോസ്റ്റുകളില്‍ നിന്ന് വെടിവയ്പ്പ് നടന്നതായി ഇന്ത്യന്‍ സൈന്യം റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു.
നിയന്ത്രണരേഖയിലെ ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ നിര്‍ണായക നടപടി സ്വീകരിക്കാന്‍ ഇന്ത്യയ്ക്കുള്ളില്‍ ആഹ്വാനം ചെയ്യുന്നതിനിടയില്‍, ഇന്ത്യന്‍ സൈനികരുടെ ജാഗ്രത തടയാന്‍ പാകിസ്ഥാന്‍ സൈന്യം ശ്രമിക്കുന്നതായി സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ സ്വീകരിച്ച നിരവധി നടപടികളുടെ തുടര്‍ച്ചയായാണ് വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍.
ചൊവ്വാഴ്ച നടന്ന കൂട്ടക്കൊലയില്‍, 'മിനി സ്വിറ്റ്‌സര്‍ലന്‍ഡ്' എന്നറിയപ്പെടുന്ന ബൈസരന്‍ പുല്‍മേട്ടില്‍ അവധിക്കാലം ആഘോഷിക്കുക ആയിരുന്ന 26 സാധാരണക്കാരെ അഞ്ച് ഭീകരര്‍ വെടിവച്ചു കൊന്നു. കര്‍ശന നടപടി സ്വീകരിച്ചുകൊണ്ട്, 'പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരത' ചൂണ്ടിക്കാട്ടി ഇന്ത്യ സിന്ധു ജല ഉടമ്പടി താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ശക്തമായ സന്ദേശത്തില്‍, സിന്ധു നദിയിലെ വെള്ളത്തിന്റെ 'ഒരു തുള്ളി പോലും' പാകിസ്ഥാനിലേക്ക് ഒഴുകില്ലെന്ന് ജലമന്ത്രി സിആര്‍ പാട്ടീല്‍ ഭീഷണിപ്പെടുത്തി.
എല്ലാ തീവ്രവാദികളെയും ശിക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യന്‍ സൈന്യം ഭൂമിയുടെ അറ്റം വരെ അവരെ പിന്തുടരുമെന്ന് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പരസ്പരം പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്തു. സന്ദര്‍ശകര്‍ക്ക് അവരുടെ മാതൃരാജ്യത്തേക്ക് മടങ്ങാന്‍ ഇപ്പോള്‍ ഒരു ചെറിയ സമയപരിധി മാത്രമേയുള്ളൂ, സ്ഥിതിഗതികള്‍ ശാന്തമാകുന്നതുവരെ അതിര്‍ത്തി കടന്നുള്ള സന്ദര്‍ശനങ്ങള്‍ പുനരാരംഭിക്കാന്‍ സാധ്യതയില്ല.