-->
വ്യത്യസ്തമായ വിഭവങ്ങള്‍ ആസ്വദിക്കുകയും രുചിച്ചറിയുകയും ചെയ്യുകയും ചെയ്യുന്നതില്‍ ഇന്നത്തെ തലമുറ ഒട്ടും പിറകിലല്ല. തങ്ങളുടെ യാത്രകള്‍ക്കിടയില്‍ ഓരോ നാട്ടിലെയും രുചിക്കൂട്ടുകള്‍ പരീക്ഷിക്കാന്‍ പലരും മുന്നോട്ടു ചെല്ലാറുണ്ട്. ഏതു നാട്ടിലായാലും സ്ട്രീറ്റ് ഫുഡുകള്‍ക്ക് ആരാധകര്‍ ഏറെയാണ്. തട്ടുകടകളില്‍ ലഭിക്കുന്ന പല വിഭവങ്ങളുടെയും രുചി വീട്ടിലെ അടുക്കളയില്‍ തയ്യാറാക്കിയാല്‍ കിട്ടാറില്ലെന്ന് പറയുന്നവര്‍ അനവധിയാണ്. അക്കൂട്ടത്തില്‍ മുന്‍പന്തിയിലാണ് ഓംലെറ്റുകള്‍.
വീട്ടില്‍ ഈസിയായി തയ്യാറാക്കാവുന്ന ഓംലെറ്റുകള്‍ക്ക് പക്ഷേ തട്ടുകടയിലെ ഓംലെറ്റിന്റെ രുചിയും മണവും സ്വാദുമൊന്നും കിട്ടില്ല. ഒരേ തരത്തിലുള്ള ചേരുവകള്‍ ആണെങ്കില്‍ കൂടി തട്ടുകടയിലെ ഓംലെറ്റുകള്‍ ഒന്നു വേറെ തന്നെയാണ്. പക്ഷേ ഈ ഓംലെറ്റിന് 3500 രൂപ കൊടുക്കണമെന്നുണ്ടെങ്കില്‍ എന്തു ചെയ്യും. അങ്ങനെയൊരു ഓംലെറ്റ് തായ്ലെന്റിലുണ്ട്.
തായ്ലെന്റില്‍ മിഷെലിൻ സ്റ്റാർ ലഭിച്ച തെരുവോര ഭക്ഷണശാലയില്‍ ലഭിക്കുന്ന ഓംലെറ്റിന് 3500 രൂപയാണ് വില. ഞണ്ട് നിറച്ച ഈ ഓംലെറ്റും വിഭവത്തിനു പിന്നിലെ 81 വയസ്സുള്ള ഷെഫും മുന്‍പും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ബാങ്കോക്കിലെത്തി ഓംലെറ്റ് രുചിച്ചുനോക്കുന്ന വീഡിയോ, യൂട്യുബറായ ദസരാജ് സെന്തമില്‍ തരുണ്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരിക്കുകയാണ്. വീഡിയോയില്‍ വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന പ്രതീതിയാണ് റെസ്റ്ററിന്റിലേക്കുള്ള കാത്തിരിപ്പ് നല്‍കുന്നതെന്ന് യൂട്യൂബര്‍ പറയുന്നു. സീറ്റിനായി വരിയില്‍ കാത്തുനില്‍ക്കുമ്പോള്‍ തന്നെ ഓർഡര്‍ എടുക്കാനായി ആളെത്തും. അതിനു വേണ്ടി താമസം വരരുത് എന്ന് കരുതിയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് യുവാവ് പറയുന്നു.
‘‘ഓംലെറ്റിന്റെ വിലക്കുപുറമേ മറ്റൊന്നാണ് ഇവിടുത്തെ ഹൈലൈറ്റ്. ബാങ്കോക്ക് സട്രീറ്റ് ഫുഡുകളുടെ റാണി എന്നറിയപ്പെടുന്ന 81 വയസ്സുകാരിയായ ഷെഫ് ജേ ഫേയാണ് ഇവിടുത്തെ ഓരോ വിഭവവും തയ്യാറാക്കുന്നത്. സുപിന്യ ജുൻസൂട്ട എന്നാണ് ഇവരുടെ യഥാർഥ പേര്. ബാങ്കോക്കിലെ തെരുവോര ഭക്ഷണകച്ചവടത്തിലെ പ്രധാനിയാണ് ചെഫ് ജെ ഫായ്....’’ കാത്തുനില്‍ക്കുന്ന സമയത്ത് ഓറഞ്ച് ഡ്രിങ്ക് തരുന്നതായും പിന്നീട് ടേബിളില്‍ കാത്തിരിക്കുമ്പോള്‍ വീണ്ടുമൊരു ഡ്രിങ്ക് തരുന്നതായും ഇയാള്‍ പറയുന്നു. പിന്നീട് യൂട്യൂബര്‍ ഓംലെറ്റിനായി കാത്തിരിക്കുകയാണ്. ആദ്യം ഒരു ക്രാബ് ന്യൂഡില്‍സ് ഇയാള്‍ പരീക്ഷിക്കുന്നു.
അവസാനം മുപ്പത് മിനിറ്റ് കാത്തിരിപ്പിന് ശേഷം കൊതിയൂറും ഡിപ് ഫ്രൈഡ് ഓംലെറ്റ് മുന്നിലേക്കെത്തി. മുറിച്ച് ആദ്യഭാഗം വായില്‍ വച്ച ശേഷം വളരെ സ്വാദുണ്ട് എന്നാണ് ഇയാള്‍ പറയുന്നത്. ഉള്ളില്‍ ഞണ്ട് നിറച്ച ഓംലെറ്റിന്റെ രുചി മറക്കാനാകാത്ത ഓർമയാണെന്നാണ് ദസരാജ് വീഡിയോയില്‍ പറയുന്നു.
വ്യത്യസ്തമായ വിഭവങ്ങള്‍ മികച്ച രീതിയില്‍ വിളമ്പുന്ന ലോകോത്തര റസ്റ്ററന്റുകള്‍ക്ക് നല്‍കുന്ന അവാർഡാണ് മിഷെലിൻ സ്റ്റാർ. പാചകത്തിനുപയോഗിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം, രുചിക്കൂട്ടുകളുടെ ചേർച്ച, പാചകരീതി, പാചകം ചെയ്യുന്ന ഷെഫിന്റെ വ്യക്തിത്വം എന്നിവ അടിസ്ഥാനമാക്കിയാണ് മിഷെലിൻ സ്റ്റാർ അവാർഡുകള്‍ നല്‍കാറുള്ളത്. 81 വയസ്സുകാരിയായ ഷെഫ് ജേ ഫേയ്ക്ക് അത് ലഭിച്ചിട്ടുണ്ട്. മിഷലിൻ സ്റ്റാർ ലഭിക്കുന്ന ആദ്യ തായ് സ്ട്രീറ്റ് ഫുഡ് ഭക്ഷണശാല ഉടമയാണ് ജേ ഫായ്. ഏഷ്യയിലെ മികച്ച 50 റസ്റ്ററന്റിനുള്ള അവാർഡും ഇവരുടെ ഉടമസ്ഥതയിലുള്ള റാൻ ജേ ഫായ് ഭക്ഷണശാലയ്ക്ക് കിട്ടിയിട്ടുണ്ട്.