-->
അഹമ്മദാബാദ്∙ ഐപിഎലിൽ ഗുജറാത്ത് ടൈറ്റൻസിന് 204 റൺസ് വിജയലക്ഷ്യമുയർത്തി ഡൽഹി ക്യാപിറ്റൽസ്. ആദ്യം ബാറ്റു ചെയ്ത ഡൽഹി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. 32 പന്തിൽ 39 റൺസ് സ്വന്തമാക്കിയ ക്യാപ്റ്റൻ അക്ഷർ പട്ടേലാണു ഡൽഹിയുടെ ടോപ് സ്കോറർ. പ്രധാന ബാറ്റർമാരെല്ലാം മികച്ച സ്കോറുകൾ കണ്ടെത്തിയതാണ് ഡൽഹിയെ 200 കടത്തിയത്.
ഭേദപ്പെട്ട തുടക്കമായിരുന്നു ഡല്‍ഹിക്ക്. സ്കോർ 23 ൽ നിൽക്കെ അഭിഷേക് പൊറേലിനെ (18) ഡൽഹിക്കു നഷ്ടമായി. തുടർന്ന് കരുൺ നായർക്കൊപ്പം കെ.എൽ. രാഹുലും ചേർന്നതോടെ ഡൽഹി സ്കോർ ഉയർന്നു. ഒരു സിക്‌സും നാല് ഫോറും നേടിയ താരം പ്രസിദ്ധ് കൃഷ്ണയുടെ യോര്‍ക്കറില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പവർപ്ലേയിൽ 73 റൺസാണ് ഡൽഹി അടിച്ചെടുത്തത്.
കരുണിനൊപ്പം ചേര്‍ന്ന അക്‌സര്‍ ടീം ടോട്ടലിനൊപ്പം 35 കൂട്ടിചേര്‍ത്തു. എന്നാല്‍ ഒമ്പതാം ഓവറില്‍ കൂട്ടുകെട്ട് പൊളിഞ്ഞു. മലയാളി താരത്തെ പ്രസിദ്ധ് അര്‍ഷദിന്റെ കൈകളിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ സ്റ്റബ്‌സും നിര്‍ണായക സംഭാവന നല്‍കി. 53 റണ്‍സിന്റെ കൂട്ടുകെട്ടാണ് അക്‌സര്‍ - സ്റ്റബ്‌സ് സഖ്യം കൂട്ടിചേര്‍ത്തത്. 21 പന്തുകള്‍ നേരിട്ട സ്റ്റബ്‌സ് 15-ാം ഓവറില്‍ മടങ്ങി. സിറാജിനെ സ്‌കൂപ്പ് ചെയ്യാനുള്ള ശ്രമത്തില്‍ പ്രസിദ്ധിന് ക്യാച്ച്. വൈകാതെ അക്‌സറും പവലിയനില്‍ തിരിച്ചെത്തി. പ്രസിദ്ധിനായിരുന്നു വിക്കറ്റ്. തുടര്‍ന്നെത്തിയ വിപ്രജ് നിഗം (0), ഡോണോവന്‍ ഫെരേര (1) എന്നിവര്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറില്‍ അഷുതോഷും മടങ്ങി. കുല്‍ദീപ് യാദവ് (4), മിച്ചല്‍ സ്റ്റാര്‍ക്ക് (2) പുറത്താവാതെ നിന്നു.
നാലോവറുകൾ പന്തെറിഞ്ഞ പ്രസിദ്ധ് കൃഷ്ണ 41 റൺസ് വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷദഖാൻ, സായ് കിഷോർ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി. ടോസ് ജയിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഡൽഹിയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.