-->
കഴിഞ്ഞ കുറച്ചു നാളുകളായി ബോളിവുഡ് താരങ്ങൾക്കും സംവിധായകർക്കും സൗത്ത് ഇന്ത്യൻ സിനിമകളോട് ഒരു പ്രേത്യേക അടുപ്പമുണ്ട്. പലരുമത് തുറന്നു പറഞ്ഞിട്ടുമുണ്ട്. സൗത്തിലെ സിനിമകളും മികച്ച കഥകളും എടുക്കുന്ന രീതിയുമൊക്കെ പലരും പ്രശംസിച്ച് സംസാരിച്ചിട്ടുമുണ്ട്. പലപ്പോഴും സൗത്തിലെ സിനിമാസെലക്ഷന്‍ കണ്ടു പഠിക്കണമെന്ന് മറ്റ് ഇന്‍ഡസ്ക്രികളിലെ താരങ്ങള്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ ബോളിവുഡിലെ നിർമാതാക്കള്‍ സൗത്തിനെ കണ്ട് പഠിക്കണമെന്ന് പറയുകയാണ് സണ്ണി ഡിയോള്‍. സൗത്തില്‍ കഥയാണ് നായകനെന്നും, അതുപോലെ ഒരു സിനിമ വിജയിപ്പിക്കാനായി സംവിധായകനില്‍ പൂർണ വിശ്വാസം അർപ്പിക്കാറുണ്ടെന്നും താരം പറയുന്നു. ഒരുപക്ഷേ താൻ ഇനി സൗത്തില്‍ പോയി സ്ഥിരതാമസമാക്കിയേക്കാം എന്നും താരം പറയുന്നുണ്ട്.
‘‘ഈ സിനിമയുടെ നിർമ്മാതാക്കള്‍ വളരെ നല്ലവരാണ്. ബോംബെയിലെ നിർമ്മാതാക്കള്‍ അവരില്‍ നിന്ന് പഠിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങള്‍ എല്ലാവരും ബോളിവുഡ് എന്നാണ് വിളിക്കുന്നത്, എന്നാല്‍ ആദ്യം അതിനെ ഹിന്ദി സിനിമ എന്ന് വിളിക്കാൻ പഠിക്കൂ. സ്നേഹത്തോടെ സിനിമ എങ്ങനെ നിർമ്മിക്കാമെന്ന് സൗത്തിലെ അണിയറപ്രവർത്തകരെ കണ്ട് പഠിക്കണം.
അവർ സിനിമയുടെ വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, നല്ലൊരു സംവിധായകനെ കൊണ്ടുവന്ന് അയാളുടെ വിഷനില്‍ വിശ്വാസമർപ്പിച്ച് അതിനെ വിജയിപ്പിക്കാനുള്ള എല്ലാ വഴികളും തേടുന്നു. കഥയാണ് അവരുടെ നായകൻ. ജാട്ടിലെ ടീമുമൊത്ത് ജോലി ചെയ്തത് ഞാൻ നന്നായി ആസ്വദിച്ചു. നമുക്ക് മറ്റൊരു സിനിമ കൂടി ചെയ്യാം എന്ന് ഞാൻ നിർമാതാക്കളോട് പറഞ്ഞിരുന്നു. ഒരുപക്ഷേ ഞാൻ സൗത്തില്‍ പോയി സ്ഥിരതാമസമാക്കിയേക്കാം...’’ സണ്ണി ഡിയോള്‍ പറഞ്ഞു. തന്റെ ഏറ്റവും പുതിയ സിനിമയായ ജാട്ടിന്റെ ട്രെയ്‌ലർ ലോഞ്ചിനിടെയാണ് നടൻ ഇക്കാര്യം പറഞ്ഞത്.
ജാട്ടിന്റെ ട്രെയ്‌ലർ ഇന്നലെ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഒരു പക്കാ മാസ് മസാല പടമെന്ന സൂചനയാണ് ട്രെയ്‌ലർ നല്‍കുന്നത്. തെലുങ്ക് സംവിധായകൻ ഗോപിചന്ദ് മലിനേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രണ്‍ദീപ് ഹൂഡ, വിനീത് കുമാർ സിംഗ്, അജയ് ഘോഷ്, ദയാനന്ദ് ഷെട്ടി, ജഗ്പതി ബാബു, ബബ്ലൂ പൃഥ്വിരാജ് എന്നിവരായിരിക്കും സിനിമയിലെ വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏപ്രില്‍ പത്തിനാണ് സിനിമയുടെ റിലീസ്. മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യെർനേനിയും വൈ രവിശങ്കറും പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ടിജി വിശ്വ പ്രസാദിനൊപ്പം ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.