-->
നടന്‍ ധര്‍മേന്ദ്രയുടെ ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത് പ്രചരിപ്പിച്ച പാപ്പരാസികള്‍ക്കെതിരെ രോഷാകുലനായി മകനും നടനുമായ സണ്ണി ഡിയോള്‍. ജുഹുവിലെ വസതിക്ക് പുറത്ത് നിലയുറപ്പിച്ച പാപ്പരാസികളോട് തന്റെ ദേഷ്യം പ്രകടിപ്പിക്കുന്ന സണ്ണി ഡിയോളിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നടന്‍ കൈകൂപ്പി അപേക്ഷിക്കുന്ന രീതിയില്‍ ഹിന്ദിയില്‍ സംസാരിക്കുന്നത് കേള്‍ക്കാം. നിങ്ങള്‍ക്ക് നാണമില്ലേ? നിങ്ങള്‍ക്കും വീട്ടില്‍ അച്ഛനമ്മമാരും കുട്ടികളുമില്ലേ? നിങ്ങള്‍ക്ക് ലജ്ജ തോന്നുന്നില്ലേ? എന്നാണ് സണ്ണി ഡിയോള്‍ ചോദിക്കുന്നത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ നിരവധിപ്പേരാണ് സണ്ണി ഡിയോളിന് പിന്തുണയുമായെത്തുന്നത്. അദ്ദേഹം ദേഷ്യപ്പെട്ടതില്‍ കാര്യമുണ്ട്, ഈ അവസരത്തില്‍ കുടുംബത്തെ വെറുതെ വിടുക എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്.
ധര്‍മേന്ദ്രയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ദിവസങ്ങളായി ഓണ്‍ലൈന്‍ മീഡിയ ഡിയോള്‍ കുടുംബത്തെ നിരന്തരം പിന്തുടരുകയായിരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ അദ്ദേഹം അന്തരിച്ചതായി വരെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ധര്‍മേന്ദ്രയുടെ മകളായ ഇഷ ഡിയോളും ഭാര്യ ഹേമ മാലനിയും രംഗത്തെത്തി വ്യാജവാര്‍ത്തകള്‍ തളളിക്കളഞ്ഞു. ധര്‍മേന്ദ്ര ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും അവര്‍ സ്ഥിരീകരിച്ചു. അതേസമയം നവംബർ 12-ന് സൗത്ത് മുംബൈയിലെ ആശുപത്രിയിൽ നിന്ന് ധർമേന്ദ്രയെ ഡിസ്ചാർജ് ചെയ്തു.നിരവധി ടെസ്റ്റുകൾക്കായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർത്ത പുറത്തു വന്നതുമുതൽ മാധ്യമസംഘം ആശുപത്രിക്കു മുന്നിലും ഡിയോൾ വസതിക്കു മുന്നിലും ക്യാമ്പ് ചെയ്തിരുന്നു.