-->
ടോക്കിയോ: സുഷുമ്‌നാ നാഡി ക്ഷതം മൂലം ശരീരം തളര്‍ന്നവര്‍ക്കു പ്രതീക്ഷ. ജപ്പാനിലെ കിയോ സര്‍വകലാശാലയിലെയിലെ ഗവേഷകര്‍ അവര്‍ക്കായി മൂലകോശ ചികിത്സ വികസിപ്പിച്ചെടുത്തു. പക്ഷാഘാതം ബാധിച്ച ഒരാള്‍ പുതിയ ചികിത്സയുടെ ഒരൊറ്റ കുത്തിവയ്പ്പിനു ശേഷം വീണ്ടും നടന്നതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ കിയോ സര്‍വകലാശാലയിലെ സ്‌റ്റെം സെല്‍ ശാസ്ത്രജ്ഞന്‍ ഹിഡെയുകി ഒകാനോ അവകാശപ്പെട്ടു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടരേണ്ടത് ആവശ്യമാണെന്നു ശാസ്ത്രജ്ഞര്‍ പറയുന്നുണ്ടെങ്കിലും, പക്ഷാഘാതം ബാധിച്ച രോഗി ആരോഗ്യം വീണ്ടെടുക്കാന്‍ 50 ശതമാനം സാധ്യതയുണ്ടെന്നാണു പ്രാരംഭ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 2019 ലാണു ഗവേഷണം തുടങ്ങിയത്. കുരങ്ങുകളില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്ന് 2021 ലാണു ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി ലഭിച്ചത്. രണ്ട് മുതല്‍ നാല് ആഴ്ചകള്‍ നീണ്ട പരിശോധനകള്‍ക്കു ശേഷമാണു ചികിത്സ തുടങ്ങുന്നത്. നാലു പേര്‍ക്കാണു ഹിഡെയുകി ഒകാനോയുടെ നേതൃത്വത്തില്‍ കുത്തിവയ്പ് നല്‍കിയത്.
ആദ്യത്തെ പരീക്ഷണത്തില്‍ പങ്കെടുത്ത ഒരാള്‍ക്ക് ഇപ്പോള്‍ കൈയുടെയും കാലിന്റെയും പേശികളില്‍ ചിലത് ചലിപ്പിക്കാന്‍ കഴിയും. ഇന്ത്യൂസ്ഡ് പ്ലൂറിപൊട്ടന്റ് സെ്റ്റം (ഐ.പി.എസ്) ചികിത്സയാണു നല്‍കിയതെന്നു ഒകാനോ അറിയിച്ചു. മുതിര്‍ന്ന ആളുകളുടെ ശരീരത്തില്‍ കാണുന്ന മൂലകോശങ്ങളാണിവ. അവയെ ജനിതക എഡിറ്റിങ്ങിലൂടെ ഏതു തരത്തിലുള്ള കോശങ്ങളിലേക്കും പരിവര്‍ത്തനം ചെയ്യാന്‍ കഴിവുള്ളവയാക്കി മാറ്റുകയായിരുന്നു. ഗുരുതരമായ പരുക്കുകള്‍ ചികിത്സിക്കാന്‍ പുതിയ സംവിധാനം പ്രയോജനം ചെയ്യുമെന്നു ശാസ്ത്രജ്ഞര്‍ അറിയിച്ചു.
സുഷുമ്‌നാ നാഡിക്കേറ്റ ഗുരുതര പരുക്കുമൂലം ലോകത്ത് 1.5 കോടി പേരാണു ചികിത്സയില്‍ കഴിയുന്നത്. ജനിതക എഡിറ്റിങ്ങിലൂടെ മൂലകോശങ്ങളെ ന്യൂറോണുകളായും ഗ്‌ളിയല്‍ സെല്ലുകളായും മാറ്റാന്‍ കഴിയുമെന്ന് ഒകാനോ പറഞ്ഞു. ഇതുവരെ ചികിത്സ സ്വീകരിച്ചവരില്‍ ആര്‍ക്കും പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.