-->
ഏകദേശം 125 ദശലക്ഷം വർഷം പഴക്കമുള്ള വിഷത്തേളിൻ്റെ ഫോസിൽ കണ്ടെത്തി ചൈനയിലെ ശാസ്ത്രജ്ഞർ. മനുഷ്യർക്ക് വളരെ മുമ്പുതന്നെ നിലനിന്നിരുന്ന ജീവന്റെ തുടിപ്പുകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണ്ടത്തൽ. ചൈനയുടെ വടക്കുകിഴക്കൻ ഭാഗത്താണ് ഈ അപൂർവ്വമായ കണ്ടെത്തൽ നടന്നത്. ചരിത്രാതീത ലോകത്തിലേക്കും കടലിലും കരയിലും ആധിപത്യം പുലർത്തിയ ജീവജാലങ്ങളെ കുറിച്ചും പുതിയ അറിവുകൾ നമുക്ക് പകർന്നു നൽകുന്നതാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന ഈ ഫോസിൽ.
കണ്ടെത്തിയ ഫോസിൽ ജെഹോലിയ ലോങ്‌ചെങ്കി എന്ന ഇനം വിഷത്തേളിന്റെതാണെന്നാണ് ഗവേഷകർ പറയുന്നത്. നാൻജിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോളജി ആൻഡ് പാലിയൻ്റോളജിയിലെ ശാസ്ത്രജ്ഞനായ ഡൈയിംഗ് ഹുവാങ്ങിൻ്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് ഇത് കണ്ടെത്തിയത്. ജെഹോലിയ ലോംഗ്‌ചെങ്കി ആ സമത്തുണ്ടായിരുന്ന മറ്റ് തേളുകളെക്കാൾ വളരെ വലുതായിരുന്നു, നാലിഞ്ചുവരെ വലിപ്പമുള്ളവയാണ് ഇവയെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി. ദിനോസറുകളുടെ കാലത്ത് ജീവിച്ചിരുന്ന ഈ പുരാതനതേളിന്റെ ഫോസിൽ പുരാതന ആവാസവ്യവസ്ഥയെ കുറിച്ചുള്ള പഠനങ്ങളിൽ നിർണായക പങ്കു വഹിക്കും.
മാത്രമല്ല വിഷജന്തുക്കളുടെ പരിണാമത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകാൻ ഈ ഫോസിലിന് സാധിക്കുമെന്നാണ് ഗവേഷകർ കരുതുന്നത്. ക്രിറ്റേഷ്യസ് കാലഘട്ടത്തിലെ ഈ ഫോസിൽ സമീപകാലത്തെ ഏറ്റവും വലിയ കണ്ടെത്തലുകളിൽ ഒന്നാണ്. കൂടാതെ പുരാതന ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അറിവുകൾക്ക് ഇത് വലിയ സംഭാവന നൽകുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം.
വലിപ്പവും പ്രത്യേകമായ സവിശേഷതകളും കൊണ്ട് വേറിട്ട് നിൽക്കുന്നതാണ് ഈ വിഷത്തേൾ. 4 ഇഞ്ച് നീളമുള്ള ഇത് അക്കാലത്തെ ഒരു പ്രധാന വേട്ടക്കാരനായിരുന്നു. ആധുനിക തേളുകളിൽ നിന്ന് വ്യത്യസ്തമായി, ജെഹോലിയ ലോംഗ്‌ചെങ്കിക്ക് നീളമുള്ളതും മെലിഞ്ഞതുമായ കാലുകളും ഒക്കെയാണ്. ഇത് ഇതിന്‍റെ വേറിട്ട വേട്ടയാടല്‍രീതിയെ സൂചിപ്പിക്കുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.