-->
തന്നെ എ ആര്‍ റഹ്മാന്റെ മുന്‍ ഭാര്യയെന്ന് പരാമർശിക്കരുതെന്ന അഭ്യര്‍ഥനയുമായി സൈറ ബാനു. തങ്ങള്‍ വിവാഹമോചിതരായിട്ടില്ലെന്നും വേര്‍പിരിയുക മാത്രമാണ് ചെയ്തതെന്നും സൈറ ബാനു പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് എ ആര്‍ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഭാര്യയായിരുന്ന സൈറ ബാനു പുതിയ പ്രസ്താവന പുറത്തിറക്കിയത്.
തന്റെ ആരോഗ്യപ്രശ്‌നങ്ങളാണ് എ ആര്‍ റഹ്‌മാനുമായുള്ള ബന്ധം പിരിയാന്‍ കാരണമെന്നാണ് സൈറ ബാനു പറഞ്ഞത്. ആശുപത്രിയില്‍ കഴിയുന്ന എ ആര്‍ റഹ്‌മാന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അവര്‍ ആശംസിച്ചു.
ഞായറാഴ്ച രാവിലെയാണ് എ ആര്‍ റഹ്‌മാനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ദേഹം കഴിഞ്ഞ ദിവസമാണ് ലണ്ടനില്‍നിന്ന് തിരികെയെത്തിയത്. ഇതിനുപിന്നാലെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില തൃപ്തികരമായതിനെത്തുടർന്ന് ആശുപത്രി വിടുകയും ചെയ്തു.
അടുത്തിടെ സൈറ ബാനുവും ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സൈറ ബാനുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയിരുന്നു. ഈ ഘട്ടത്തില്‍ പിന്തുണ നല്‍കിയ എ ആര്‍ റഹ്‌മാന് സൈറ ബാനു പിന്നീട് നന്ദി അറിയിക്കുകയുംചെയ്തിരുന്നു.
1995-ലാണ് സംഗീതജ്ഞനായ എ ആര്‍ റഹ്‌മാനും സൈറ ബാനുവും വിവാഹിതരായത്. ഖദീജ, റഹീമ, അമീന്‍ എന്നീ മൂന്നുമക്കളാണ് ദമ്പതിമാര്‍ക്കുള്ളത്. കഴിഞ്ഞ നവംബറിലാണ് റഹ്‌മാനുമായുള്ള ബന്ധം വേര്‍പിരിയുകയാണെന്ന് സൈറ ബാനു അറിയിച്ചത്. അടുക്കാനാവാത്തവിധം അകന്നുപോയെന്ന് പറഞ്ഞുള്ള കുറിപ്പോടെയാണ് വിവാഹമോചനത്തിന്റെ കാര്യം സൈറാ ബാനു പങ്കുവെച്ചത്. പിന്നാലെ വികാരനിര്‍ഭരമായ കുറിപ്പുമായി എ ആര്‍ റഹ്‌മാനും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.