-->
കൊച്ചി: വി.ഡി. സതീശനും കെ.സി. വേണുഗോപാലും തമ്മിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ പോരില്‍ ഒടുവില മുഹമ്മദ്ഷിയാസിന് കൊച്ചിയില്‍ സീറ്റ്. രണ്ടാം പട്ടിക പുറത്തുവിട്ടപ്പോള്‍ കൊച്ചിയിലേക്ക് ദീപ്തി മേരി വര്‍ഗ്ഗീസിനെ തഴഞ്ഞാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന് സീറ്റ് നല്‍കിയത്. ദീപ്തി മേരി വര്‍ഗീസിന് രണ്ടാംഘട്ട പട്ടികയിലും ഇടം ലഭിച്ചില്ല.
സീറ്റ് പ്രതീക്ഷിച്ച് കാത്തിരുന്ന എല്‍ദോസ് കുന്നപ്പിള്ളിക്ക് പക്ഷേ സീറ്റില്ല. വി ഡി സതീശന്റെ പിന്തുണയോടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ദീപ്തി മേരി വര്‍ഗീസിനെ പരിഗണിക്കണമെന്ന് കെ സി വേണുഗോപാല്‍ നിലപാടെടുത്തത്. സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിച്ച് ദീപ്തി ഫ്‌ളക്‌സും പോസ്റ്ററും വരെ അടിച്ചിരുന്നു.
നേരത്തേ വി.ഡി. സതീശന്‍ മുഹമ്മദ് ഷിയാദിന് വേണ്ടിയും കെ.സി. വേണുഗോപാല്‍ ദീപ്തി മേരി വര്‍ഗ്ഗീസിനും വാദിച്ചിരുന്നു. എന്നാല്‍ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്ന വി ഡി സതീശന്റെ വാദമാണ് അംഗീകരിക്കപ്പെട്ടത്. നേരത്തേ സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രതീക്ഷയില്‍ ദീപ്തി മേരി വര്‍ഗ്ഗീസ് വലിയ തയ്യാറെടുപ്പ് നടത്തിയിരുന്നു. കൊച്ചി ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തിയിരുന്നു. സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എല്ലാ പിന്തുണയും സഭ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാന്‍ വേണ്ടി വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറയുകയുണ്ടായി.
'സര്‍വ്വം ദീപ്തം' എന്ന പേരില്‍ പോസ്റ്ററുകള്‍ വരെ അടിച്ചതിന്റെ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ രണ്ടാം പട്ടിക വന്നപ്പോഴും സീറ്റ് കിട്ടിയില്ല. സ്ഥാനാര്‍ത്ഥിയായാലും ഇല്ലെങ്കിലും എല്ലാം പോസിറ്റീവ് ആണെന്നും യുഡിഎഫ് നയിക്കും കേരളം ജയിക്കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. നേരത്തേ മേയര്‍ സ്ഥാനം ലഭിക്കാത്തതിനാല്‍ അതൃപ്തിയിലായിരുന്ന ദീപ്തിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കുമെന്ന് കരുതിയിരുന്നു.
എറണാകുളത്ത് ബാക്കിയുള്ള സീറ്റുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. പെരുമ്പാവൂരില്‍ മനോജ് മൂത്തേടന്‍ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. വൈപ്പിനില്‍ ടോണി ചമ്മണിയും തൃപ്പൂണിത്തുറയില്‍ ദീപക് ജോയിയും മത്സരിക്കും. അവസാന നിമിഷം വരെ എല്‍ദോസ് കുന്നപ്പള്ളി സീറ്റിനായി കരുക്കള്‍ നീക്കിയിരുന്നു. എല്‍ദോസിന് വേണ്ടി പെരുമ്പാവൂരില്‍ പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. സീറ്റ് കിട്ടിയില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ വരെ ആലോചനയുണ്ട്.