-->
തെരഞ്ഞെടുപ്പിന് ശേഷം മത്സരാര്‍ത്ഥികള്‍ വിജയവും ആഘോഷിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ ഉന്നതസ്ഥാനത്തേക്ക് ആര് എത്തുമെന്ന നിലയിലുള്ള ചര്‍ച്ചകളാണ് കേരളത്തിന്റെ പല കോര്‍പ്പറേഷനുകളിലും നടന്നുകൊണ്ടിരിക്കുന്നത്. അതില്‍ കൊച്ചി മേയർ സ്ഥാനം ആര്‍ക്കുള്ളതാണ് എന്നതാണ് വാര്‍ത്തകളില്‍ നിറയുന്നത്. വി.കെ മിനിമോൾക്കും വി.കെ മിനിമോൾക്കും ഷൈനി മാത്യുവിനും രണ്ടര വർഷം വീതം പങ്കുവച്ചുള്ള ഡിസിസി പ്രഖ്യാപനം വന്നതിന് പിന്നാലെ കോൺഗ്രസിൽ അതൃപ്തി പുകയുന്നുണ്ട്. മേയർ സ്ഥാനം ദീപ്തി മേരി വർഗീസിന് ലഭിക്കാത്തതിൽ കടുത്ത പ്രതിഷേധം നടക്കുന്നുണ്ട്. പ്രതിഷേധം പരസ്യമാക്കിക്കൊണ്ട് ദീപ്തി തന്നെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ പ്രതിഷേധം കനക്കുന്ന സാഹചര്യത്തില്‍ കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ട കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വർഗീസിന് പിന്തുണ കുറിക്കുകയാണ് നടൻ ടിനി ടോം. ദീപ്തിക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടാണ് ടിനി ടോം തന്റെ നിലപാടും പിന്തുണയും പങ്കുവച്ചിരിക്കുന്നത്. മേയറേക്കാള്‍ വലിയ സ്ഥാനം ദീപ്തിയെ കാത്തിരിക്കുന്നുവെന്നാണ് ടിനി ടോം കുറിച്ചത്.
‘‘എന്നും മഹാരാജാസിലെ കോളേജ് മേറ്റിനൊപ്പം. നഷ്ടപ്പെടുമ്പോള്‍ ഓർത്തോ, അതിലും വലുത് കാത്തിരിക്കുന്നു. സാവധാനം വരുന്നവർക്ക് സിംഹാസനം...’’ എന്നാണ് ടിനി ടോം കുറിച്ചത്. ഈ പോസ്റ്റിനു താഴെ നിരവധി പേര്‍ പിന്തുണച്ചും പ്രതികൂലമായി കമന്റുകള്‍ കുറിച്ചും രംഗത്ത് വരുന്നുണ്ട്. ചിലര്‍ ദീപ്തിക്ക് കട്ട പിന്തുണ നല്‍കുമ്പോള്‍ മറ്റ് ചിലര്‍ പഴയ വാര്‍ത്ത കട്ടിംഗുകളടക്കം പങ്കിട്ട് ദീപ്തിക്ക് എതിരെ പ്രതികൂല കമന്റുകളും കുറിക്കുന്നുണ്ട്.
കെപിസിസി ജനറല്‍ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിന്റെ പേരായിരുന്നു കൊച്ചി മേയർ സ്ഥാനത്തേക്ക് ഏറ്റവും കൂടുതല്‍ പറഞ്ഞുകേട്ടിരുന്നത്. എന്നാല്‍, വി കെ മിനിമോളെ മേയറാക്കാന്‍ ചർച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഡിസിസി പ്രസിഡന്റ് ഇക്കാര്യം പ്രഖ്യാപിച്ചു. ടേം വ്യവസ്ഥയില്‍ ആദ്യരണ്ടരക്കൊല്ലം മിനി മോള്‍ മേയർ സ്ഥാനത്തിരിക്കും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവായിരിക്കും മേയർ.
കൊച്ചി കോർപറേഷനിലെ സ്റ്റേഡിയം വാർഡില്‍നിന്നുള്ള പ്രതിനിധിയാണ് ദീപ്തി. പാർട്ടിയില്‍ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കള്‍. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കൊച്ചി മേയറെ തീരുമാനിച്ചതെന്ന് ദീപ്തി മേരി വര്‍ഗീസും ആവർത്തിച്ച് പറയുന്നുണ്ട്. തനിക്ക് കൗണ്‍സിലർമാരുടെ പിന്തുണ ഇല്ല എന്ന് പറയുന്നത് തെറ്റാണെന്നും കോർ കമ്മിറ്റി ചേരാതെയാണ് തീരുമാനമെടുത്തതെന്നും ഇന്നലെ വൈകിട്ട് വരെ കോർ കമ്മിറ്റി ചേർന്നിട്ടില്ലെന്നും ദീപ്തി പറയുന്നു.
പ്രതിപക്ഷ നേതാവ് ആണ് തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കാൻ ചുമതലയേല്‍പിച്ചതെന്നും തെരഞ്ഞെടുപ്പിന് ശേഷം ഒരു ചർച്ചയും നടന്നില്ലെന്നും ദീപ്തി മേരി വർഗീസ് പറഞ്ഞു. കൗണ്‍സിലർമാർക്ക് സ്വതന്ത്രമായി അഭിപ്രായം രേഖപ്പെടുത്താൻ വേദി ഉണ്ടായില്ലെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു.