-->
മലപ്പുറം: മുസ്ലിം ലീഗ് സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ അസംതൃപ്‌തരായി നിരവധി നേതാക്കള്‍. പട്ടികയില്‍ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ച സി.പി ബാവ ഹാജി, സി.പി ചെറിയ മുഹമ്മദ്, പി.എം സ്വാദിഖലി, ഷാഫി ചാലിയം, മുജീബ് കാടേരി, നൗഷാദ് മണ്ണിശ്ശേരി, അബ്‌ദുറഹിമാന്‍ രണ്ടത്താണി, സുഹ്‌റ മമ്പാട് എന്നിവരെ തഴഞ്ഞു പി.എം.എ സമീറിന് ഷുവര്‍ സീറ്റ് നല്‍കിയതാണ് മുതിര്‍ന്ന നേതാക്കളെയടക്കം അമര്‍ഷത്തിലാക്കിയത്.
കുഞ്ഞാലിക്കുട്ടിയുടെ പ്രത്യേക താല്‍പര്യമാണു സമീറിന് സീറ്റ് നല്‍കാന്‍ കാരണമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതോടൊപ്പം ഒരു മണ്ഡലം കമ്മിറ്റിയും ഇടപെട്ടപ്പോഴാണ് പി.എം.എ സമീറിന്റെ പേര് പട്ടികയില്‍ കയറിക്കൂടിയത്. നേരത്തെ സമീറിനെ കൊണ്ടോട്ടിയില്‍ പരിഗണിച്ചിരുന്നെങ്കിലും മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി ശക്‌തമായി എതിര്‍ത്തതോടെതാണ് ഇവിടെനിന്നു മാറ്റിയത്.
ഇതിനു പുറമെ മലപ്പുറത്തു മുന്‍ നഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരിക്കും സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഒരു വിഭാഗം പ്രവര്‍ത്തകര്‍. നഗരസഭയെ ദേശീയ തലത്തില്‍വരെ ചര്‍ച്ചയാക്കിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് പുറമെ ഇ.ടി.മുഹമ്മദ് ബഷീറിന്റെ സഹോദരീപുത്രനെന്ന പരിഗണനയും നേട്ടമാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും വേങ്ങരയില്‍നിന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്കു മാറിയതോടെ തിരിച്ചടിയായി. എങ്കില്‍ മങ്കട മണ്ഡലത്തില്‍ പരിഗണിക്കണമെന്നും ചില മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. വീണ്ടും മത്സരിക്കാന്‍ മഞ്ഞളാംകുഴി അലി കുപ്പായമിട്ടതോടെ അതും പാളി. അലിയെ നലാംതവണയും മത്സരിപ്പിക്കുന്നതിനും നേതൃത്വത്തില്‍ ആശങ്കയുണ്ടായില്ല.
വനിതാ സ്‌ഥാനാര്‍ഥിയായ സുഹ്‌റ മമ്പാടിനായിരുന്നു പ്രഥമ പരിഗണന നല്‍കേണ്ടതെന്ന വികാരവും വലിയൊരു വിഭാഗം നേതാക്കള്‍ക്കുണ്ട്. അബ്‌ദുറഹ്‌മാന്‍ രണ്ടത്താണിക്ക് പുറമെ വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദും വനിതാ സ്‌ഥാനാര്‍ഥികള്‍ക്കെതിരെ രംഗത്തെത്തിയത് രംഗം കൂടുതല്‍ വഷളാക്കി. പാണക്കാട് തങ്ങള്‍ കുടുംബം ഒന്നിട്ടിറങ്ങി ചര്‍ച്ച നടത്തിയാണു പ്രശ്‌നം രമ്യതയിലെത്തിച്ചത്.
മുതിര്‍ന്ന നേതാക്കള്‍ക്കുപോലും പട്ടികയെക്കുറിച്ച് വിവരം ലഭ്യമല്ലായിരുന്നു. പട്ടിക പുറത്ത് വിട്ട ഉടനെ ഇവരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയത് ഈ പ്രഫഷണല്‍ നീക്കങ്ങളെയെല്ലാം അസ്‌ഥിരപ്പെടുത്തുന്നതായി. എന്നാല്‍, അബ്‌ദുറഹിമാന്‍ രണ്ടത്താണിയെ പോലെ പരസ്യ പ്രസ്‌താവനയിറക്കാനോ, നേതൃത്വത്തിനെതിരെ ശബ്‌ദിക്കാനോ പലരും തയാറല്ല.
വി.പി.നിസാര്‍