-->
ദോഹ/ദുബായ്: ഇറാനു മേൽ അമേരിക്കയും ഇസ്രായേലും ആരംഭിച്ച യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോൾ, ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ വ്യാപകമായി മിസൈലുകളും ഡ്രോണുകളും തൊടുത്തുവിട്ടു. അമേരിക്കൻ സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നതിനാലാണ് ഗൾഫ് രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നതെന്നാണ് ഇറാന്റെ അവകാശവാദം. എന്നാൽ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞ ഗൾഫ് രാജ്യങ്ങൾ, തങ്ങൾക്കെതിരെയുള്ള ആക്രമണങ്ങൾ നീതീകരിക്കാനാവാത്തതാണെന്ന് വ്യക്തമാക്കി. ഖത്തർ, യു.എ.ഇ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിൽ സ്ഫോടനങ്ങളും മിസൈൽ പ്രതിരോധ പ്രവർത്തനങ്ങളും നടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബുധനാഴ്ച പുലർച്ചെ രാജ്യത്തിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തെ ഖത്തർ സായുധ സേന വിജയകരമായി പ്രതിരോധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചൊവ്വാഴ്ച നടന്ന മിസൈൽ ആക്രമണത്തിൽ ദോഹയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ സ്ഫോടനത്തെത്തുടർന്ന് പുക ഉയർന്നതായി റിപ്പോർട്ടുകളുണ്ട്.ഇറാന്റെ പ്രത്യാക്രമണത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് യു.എ.ഇ ആണ്. ദുബായ് ഉൾപ്പെടെയുള്ള നഗരങ്ങൾക്ക് മുകളിൽ പ്രതിരോധ മിസൈലുകൾ ശത്രു മിസൈലുകളെ തകർക്കുന്ന കാഴ്ച ദൃശ്യമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ ജി.സി.സി രാജ്യങ്ങൾക്ക് നേരെ ഇറാൻ വിക്ഷേപിച്ച 3,000-ത്തോളം മിസൈലുകളിൽ പകുതിയിലധികവും യു.എ.ഇയെ ലക്ഷ്യം വെച്ചുള്ളതായിരുന്നു.കഴിഞ്ഞദിവസങ്ങളിൽ കുവൈറ്റ് നാഷണൽ ഗാർഡ് ഒരു ഡ്രോൺ വെടിവെച്ചിട്ടു. സൗദി അറേബ്യയുടെ കിഴക്കൻ മേഖലയിൽ (Eastern Region) ഡ്രോൺ നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ബഹ്‌റൈനിലും സമാനമായ രീതിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു.
യുദ്ധം ഗൾഫ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചിരിക്കുകയാണ്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ പ്രതിദിന എണ്ണ ഉൽപ്പാദനം 21 ദശലക്ഷം ബാരലിൽ നിന്ന് 14 ദശലക്ഷമായി കുറഞ്ഞു. വിനോദസഞ്ചാര മേഖലയും വ്യോമഗതാഗതവും കടുത്ത പ്രതിസന്ധിയിലാണ്.ഫെബ്രുവരി 28-ന് ആരംഭിച്ച ഈ യുദ്ധം മിഡിൽ ഈസ്റ്റിലുടനീളം വൻ നാശനഷ്ടങ്ങൾക്കും മരണങ്ങൾക്കും കാരണമായിരിക്കുകയാണ്. ഇറാന്റെ സുരക്ഷാ തലവൻ അലി ലാറിജാനി, ബസിജ് കമാൻഡർ ഗുലാംറേസ സുലൈമാനി എന്നിവരുടെ കൊലപാതകത്തിന് പിന്നാലെ ഇറാൻ പകരത്തിന് പകരമെന്നോണം ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.
ഷഫീക്ക് അറയ്ക്കൽ