-->
ദോഹ: ഖത്തറിലെ പ്രധാന പ്രകൃതിവാതക സംസ്‌കരണ കേന്ദ്രമായ റാസ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിക്ക് (Ras Laffan Industrial City) നേരെ ഇറാന്റെ മിസൈൽ ആക്രമണം. ബുധനാഴ്ച നടന്ന ആക്രമണത്തിൽ പ്ലാന്റിന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായി ഖത്തർ എനർജി അറിയിച്ചു. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസ് വിഭാഗം സ്ഥലത്തെത്തി തീയണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ എൽ.എൻ.ജി (LNG) ഉൽപ്പാദകരായ ഖത്തർ എനർജിയുടെ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ നിലവിൽ ആർക്കും ജീവഹാനി റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു.ഇറാനിലെ സൗത്ത് പാഴ്സ് ഗ്യാസ് ഫീൽഡിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ എണ്ണ-വാതക കേന്ദ്രങ്ങളെ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖത്തറിലെ റാസ് ലഫാൻ ലക്ഷ്യമിട്ട് മിസൈൽ ആക്രമണമുണ്ടായത്. ഖത്തറിലെ മിസൈദ് പെട്രോകെമിക്കൽ കോംപ്ലക്സ്, സൗദിയിലെ സംറഫ് റിഫൈനറി, യുഎഇയിലെ അൽ ഹൊസ്ൻ ഗ്യാസ് ഫീൽഡ് എന്നിവയ്ക്കും ഇറാൻ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
റാസ് ലഫാന് നേരെയുണ്ടായ ആക്രമണത്തെ ഖത്തർ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ഇത് ഖത്തറിന്റെ പരമാധികാരത്തിന് മേലുള്ള നഗ്നമായ ലംഘനമാണെന്നും ദേശീയ സുരക്ഷയ്ക്ക് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാക്കുന്ന അപകടകരമായ നീക്കമാണിതെന്നും ഖത്തർ കൂട്ടിച്ചേർത്തു. നേരത്തെ മാർച്ച് രണ്ടിനും റാസ് ലഫാനിലെ ജലസംഭരണികൾക്ക് നേരെ ആക്രമണമുണ്ടായതിനെ തുടർന്ന് ഖത്തർ താൽക്കാലികമായി ഉൽപ്പാദനം നിർത്തിവെച്ചിരുന്നു. നിലവിലെ ആക്രമണം ആഗോള ഇന്ധന വിപണിയെ കൂടുതൽപ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഷഫീക്ക് അറയ്ക്കൽ