-->
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 58 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. രാഹുൽ മാക്കൂട്ടത്തിലിനു പകരം പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയാകുന്നത് ചലച്ചിത്ര താരം രമേഷ് പിഷാരടിയാണ്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ സ്ഥാനാർഥിയാകുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് രമേഷ് പിഷാരടി.
ജനവിധി തേടി ജന്മനാട്ടിലേക്ക് എത്തുകയാണെന്നും, ഇനി പാലക്കാടുള്ള ജനങ്ങൾക്കും അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് പ്രഥമ പരിഗണനയെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പിഷാരടി പറഞ്ഞു. കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചതെന്നും എനിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യുമെന്നും രമേഷ് പിഷാരടി കുറിച്ചു. അരങ്ങിൽ അവതരിപ്പിക്കുന്ന കലാപരിപാടികൾക്ക് അർധവിരാമമിടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാടിനെ തന്റെ ജന്മനാടെന്നാണ് നടൻ വിശേഷിപ്പിച്ചത്.
രമേഷ് പിഷാരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ജനവിധി തേടി ജന്മ നാട്ടിലേക്ക്.
പ്രിയപെട്ടവരെ കഴിഞ്ഞ 25 വർഷത്തിലധികമായി വേദികളിലൂടെയും ടെലിവിഷൻ, സിനിമ, മറ്റു മാധ്യമങ്ങളിലൂടെയും നിങ്ങൾക്ക് മുന്നിലെത്തിയ ആളാണ് ഞാൻ. ഇക്കാലമത്രയും ചിന്തയും ചിരിയും ഏറ്റവും സഭ്യവും മാന്യവുമായി പങ്കുവയ്ക്കാനായി എന്ന് വിശ്വസിക്കുന്നു. ഇനി പുതിയ ഒരു ഉത്തരവാദിത്വവമുയി ജന്മനാടായ പാലക്കാടിന്റെ മണ്ണിലേക്ക്; നിയമസഭാ സ്ഥാനാർഥി ആയി.
സ്വാതന്ത്ര്യ സമരം മുതൽ ‘ഇന്ത്യ’എന്ന മഹാരാജ്യം; മതേതരരാജ്യം കെട്ടിപ്പാടുക്കുന്നതിൽ ഒറ്റയ്ക്ക് നിലകൊണ്ട് കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തിനൊപ്പം. അര നൂറ്റാണ്ടിലധികം കാലം കൊണ്ട് ലോകത്തു തന്നെ ഏറ്റവും കൂടുതൽ വോട്ട് അടയാളപെടുത്തപ്പെട്ട കൈപ്പത്തി ചിഹ്നത്തിൽ ആണ് മത്സരിക്കുക.
അഭിമാനം സന്തോഷം. ഇനി പാലക്കാടുള്ള ജനങ്ങൾക്കും, അവരുടെ ആവശ്യങ്ങൾക്കും തന്നെയാണ് എന്റെ പ്രഥമ പരിഗണന. അരങ്ങിൽ ഞാൻ അവതരിപ്പിക്കുന്ന കലാപരിപാടികളിൽ നിന്നും അർദ്ധ വിരാമം. കക്ഷി രാഷ്ട്രീയത്തിന്റെയോ, വിശ്വാസങ്ങളുടെയോ ദേശത്തിന്റെയോ വേർതിരിവും വേലികളും ഇല്ലാത്ത സ്നേഹം ആണ് ഞാൻ നിങ്ങളിൽ നിന്നും അനുഭവിച്ചത്. എനിക്ക് തന്ന സ്‌നേഹം തിരികെ തരാൻ കഠിന പ്രയത്നം ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ എന്നപോലെ ഒപ്പം നിങ്ങൾ ഉണ്ടെന്ന വിശ്വാസത്തോടെ...
സ്നേഹത്തോടെ,
രമേഷ് പിഷാരടി