-->
മലപ്പുറം കൊണ്ടോട്ടിയിൽ ആടിനെ രക്ഷിക്കാൻ ശ്രമിക്കവേ രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഒഡീഷ സ്വദേശികളായ സന്തോഷ് ബട്യ (32), നരസിങ് പ്രധാൻ (35) എന്നിവരാണ് മരിച്ചത്. ആട് ജോലിസ്ഥലത്തിനടുത്തുള്ള ഒരു കിണറ്റിൽ വീഴുകയും, ഒരു തൊഴിലാളി ആടിനെ രക്ഷിക്കാൻ ഇറങ്ങിയെങ്കിലും ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. രണ്ടാമത്തെ തൊഴിലാളി ഇയാളെ സഹായിക്കാൻ ഇറങ്ങുകയും, തുടർന്ന് കിണറിനുള്ളിൽ ശ്വാസം കിട്ടാതെ ഇരുവരും മരിക്കുകയുമായിരുന്നു.
കൊണ്ടോട്ടി മുണ്ടക്കുളം വെട്ടുകാട് മലബാർ ടെക് കോൺക്രീറ്റ് മിക്സ് കമ്പനിയുടെ അടുത്ത വീട്ടിലെ കിണറിലേക്ക് ആട് വീഴുകയായിരുന്നു. മാവൂർ ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹങ്ങൾ കിണറ്റിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രണ്ട് തൊഴിലാളികളും ഏകദേശം മൂന്ന് വർഷമായി കോൺക്രീറ്റ് മിക്സ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വൈകിട്ട് 6 മണിയോടെയാണ് സംഭവം. കിണറിലെ വെള്ളമടിക്കാനുള്ള പമ്പിൽ നിന്നും ഷോക്കേറ്റെന്ന പ്രചാരണവുമുണ്ട്. മരിച്ച രണ്ടുപേരും ഈ മാസം 19 ന് ഒഡീഷയിലേക്ക് പോവാൻ ട്രെയിൻ ടിക്കറ്റ് എടുത്തവരായിരുന്നു.