-->
ദോഹ: ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ സംഘര്‍ഷം മൂന്നാം വാരത്തിലേക്ക് കടന്നതോടെ ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങള്‍ ഗ്യാസ് കയറ്റുമതിയില്‍ 'ഫോഴ്‌സ് മജ്യൂര്‍' പ്രഖ്യാപിച്ചു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം
തടസപ്പെട്ടതും സുരക്ഷാ ഭീഷണിയുമാണ് ഇത്തരമൊരു അടിയന്തര നിയമനടപടിയിലേക്ക് നീങ്ങാന്‍ ഗള്‍ഫ് രാജ്യങ്ങളെ പ്രേരിപ്പിച്ചത്.
ആഗോള ഗ്യാസ് വിതരണത്തിന്റെ 20 ശതമാനത്തോളം കൈകാര്യം ചെയ്യുന്ന ഖത്തര്‍ എനര്‍ജി കഴിഞ്ഞ രണ്ടു മുതല്‍ ഉത്‌പാദനം താത്‌ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. പിന്നാലെ കുവൈത്ത് പെേ്രടാളിയം കോര്‍പ്പറേഷനും ബഹ്‌റൈനിലെ ബാപ്‌കോ എനര്‍ജീസും സമാനമായ പ്രഖ്യാപനം നടത്തി.
യുദ്ധം രൂക്ഷമായതോടെ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളിലെത്തി.യുദ്ധം, പ്രകൃതിക്ഷോഭം തുടങ്ങിയ നിയന്ത്രണാതീതമായ കാരണങ്ങളാല്‍ കരാര്‍ പ്രകാരമുള്ള സേവനങ്ങളോ ഉത്‌പന്നങ്ങളോ നല്‍കാന്‍ കഴിയാതെ വരുമ്പോള്‍ കമ്പനികള്‍ക്ക് നിയമപരമായ ബാധ്യതകളില്‍ നിന്ന് താല്‌ക്കാലികമായി ഒഴിയാന്‍ സഹായിക്കുന്ന വ്യവസ്‌ഥയാണിത്.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗ്യാസ് വിതരണംതടസപ്പെട്ടത് യൂറോപ്യന്‍ രാജ്യങ്ങളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. അതേസമയം, അമേരിക്കന്‍ ഗ്യാസ് കയറ്റുമതി കമ്പനികള്‍ ഈ സാഹചര്യം വഴി വലിയ ലാഭം കൊയ്യുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധം നീണ്ടുപോയാല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ വലിയ ഊര്‍ജ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും ഇതു കാരണമാകും.