Thursday, March 12, 2026 Last Updated 3 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.36 PM

സി.പി.ഐയില്‍ കലാപക്കൊടി: സി.സി. മുകുന്ദനെ പുറത്താക്കി

uploads/news/2026/03/829513/k8.jpg

തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്‌ നിഷേധിച്ചതോടെ പാര്‍ട്ടി നേതൃത്വത്തിനെതിരേ രംഗത്തുവന്ന നാട്ടിക എം.എല്‍.എ: സി.സി. മുകുന്ദനെ സി.പി.ഐയില്‍നിന്നു പുറത്താക്കി. അനുനയ നീക്കങ്ങള്‍ക്കു വഴങ്ങാത്ത സാഹചര്യത്തില്‍ മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കാന്‍ ഇന്നലെ ചേര്‍ന്ന സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിക്കുകയായിരുന്നു. നാട്ടിക നിയോജക മണ്ഡലം കമ്മിറ്റിയാണു മുകുന്ദനെ പുറത്താക്കിയതായി അറിയിച്ചത്‌. പാര്‍ട്ടി സീറ്റ്‌ നല്‍കിയില്ലെങ്കില്‍ നാട്ടികയില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന്‌ മുകുന്ദന്‍ ഇന്നലെയും ആവര്‍ത്തിച്ചതോടെയാണു കടുത്ത നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ജില്ലാ എക്‌സിക്യൂട്ടീവ്‌ യോഗം തീരുമാനിച്ചത്‌.
ഒരു ടേം മാത്രം പൂര്‍ത്തിയാക്കിയ തനിക്കു സീറ്റ്‌ നിഷേധിക്കുന്നതിനെതിരേയാണു മുകുന്ദന്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്‌. സ്വതന്ത്ര സ്‌ഥാനാര്‍ഥിയായി മത്സരിക്കുമെന്നു പറഞ്ഞ മുകുന്ദന്‍ ചില കോണ്‍ഗ്രസ്‌ നേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അറിയിച്ചു. സ്വതന്ത്ര സ്‌ഥാനാര്‍ഥി ആയാല്‍ പിന്തുണയ്‌ക്കുമെന്ന്‌ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളുടെ ഉറപ്പ്‌ കിട്ടിയിട്ടുണ്ടെന്ന്‌ വ്യക്‌തമാക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പ്രതികരണം.
' ജനങ്ങളോട്‌ ചില കാര്യങ്ങളെല്ലാം തുറന്നു പറയാനുണ്ട്‌. സമയമാകുമ്പോള്‍ അതെല്ലാം പറയും. സി.പി.ഐയില്‍ നിന്ന്‌ അനുനയനീക്കം ഇതുവരെ ഉണ്ടായിട്ടില്ല, തന്നോട്‌ ആരും അതേ പറ്റി സംസാരിച്ചിട്ടില്ല. സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിന്‌ മുമ്പ്‌ തന്നെ ഗീത ഗോപി മണ്‌ഡലത്തില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു.
പാര്‍ട്ടിയില്‍നിന്ന്‌ എന്നെ പുറത്താക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ഞാനായിക്കു പാര്‍ട്ടിയില്‍നിന്ന്‌ പുറത്തു പോകില്ല. പേമെന്റ്‌ സീറ്റില്‍ സ്‌ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നത്‌ ശരിയല്ല. ആര്‍ക്കെല്ലാം പണം കിട്ടിയെന്നത്‌ സമയമാകുമ്പോള്‍ പറയും.'- മുകുന്ദന്‍ പറഞ്ഞു. അതേസമയം മുകുന്ദനെ സ്‌ഥാനാര്‍ഥിയാക്കാനുള്ള നീക്കത്തിനെതിരേ കോണ്‍ഗ്രസ്‌ പ്രദേശിക നേതാക്കള്‍ രംഗത്ത്‌ വന്നു. കോണ്‍ഗ്രസ്‌ താന്ന്യം മണ്‌ഡലം പ്രസിഡന്റ്‌ ആന്റോ തുറയില്‍, ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഷൈന്‍ നാട്ടിക എന്നിവരാണ്‌ എതിര്‍പ്പറിയിച്ചത്‌. ' താന്ന്യം മണ്‌ഡലത്തിലെ 19 വാര്‍ഡ്‌ പ്രസിഡന്റുമാരെയും ബന്ധപ്പെട്ടിരുന്നു.
സ്‌ഥാനാര്‍ഥിയാക്കുന്ന കാര്യം അവര്‍ക്ക്‌ അംഗീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. സി.പി.ഐ. തള്ളുന്നവരെ എടുക്കേണ്ടെന്നാണു പലരും പറഞ്ഞത്‌. പാര്‍ട്ടിയെ ധിക്കരിച്ചുകൊണ്ട്‌ ഞങ്ങള്‍ മുന്നോട്ടുപോകില്ല. പക്ഷേ വിയോജിപ്പ്‌ വ്യക്‌തമാക്കും.'- ആന്റോ തുറയില്‍ പറഞ്ഞു. കൈപ്പത്തി ചിഹ്നത്തില്‍ ജയിക്കുന്ന ഒരാള്‍ മത്സരിക്കണമെന്നും സി.സി. മുകുന്ദന്‍ ഇല്ലെങ്കിലും കോണ്‍ഗ്രസിന്‌ ഇവിടെ ജയിക്കാന്‍ കഴിയുമെന്നും ഷൈന്‍ നാട്ടിക പറഞ്ഞു.

Ads by Google
Tuesday 10 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW