Sunday, March 15, 2026 Last Updated 56 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 11 Mar 2026 11.36 PM

കൊടുംചൂടില്‍ വെന്തുരുകി കേരളം; ജാഗ്രതവേണമെന്നു മുന്നറിയിപ്പ്‌

uploads/news/2026/03/829704/k5.jpg

തിരുവനന്തപുരം: വേനല്‍ ആരംഭിച്ചതോടെ സംസ്‌ഥാനത്ത്‌ പകല്‍ താപനില ഉയരുന്നു. വരും ദിവസങ്ങളില്‍ ചൂട്‌ ഇനിയും ഉയരുമെന്നാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്‌.
പല ജില്ലകളിലും പകല്‍ താപനില 40 ഡിഗ്രിക്ക്‌ അടുത്തെത്തി. വേനല്‍മഴ കിട്ടിയില്ലെങ്കില്‍ സ്‌ഥിതി കൂടുതല്‍ ഗുരുതരമാകും. ചൂട്‌ അധികരിച്ചത്തോടെ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്‌ നല്‍കി.
എല്ലാ ജില്ലകളിലും ചൂട്‌ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്‌. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ്‌ രശ്‌മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത്‌ സൂര്യാതപത്തിനും ത്വക്ക്‌ രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കും. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്‌ഥാ വകുപ്പ്‌ അറിയിച്ചു. സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഉയര്‍ന്ന ചൂട്‌ കാരണമാകും. കുടിവെള്ള ക്ഷാമവും പലയിടത്തും രൂക്ഷമായി.
കാലാവസ്‌ഥാ വകുപ്പ്‌ നല്‍കുന്ന
നിര്‍ദേശങ്ങള്‍
) പകല്‍ 11 മുതല്‍ 3 വരെയുള്ള സമയത്ത്‌ ശരീരത്തില്‍ നേരിട്ട്‌ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത്‌ ഒഴിവാക്കുക.
) ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത്‌ തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.
) നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ്‌ സോഫ്‌റ്റ്‌ ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത്‌ ഒഴിവാക്കുക.
) അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുക.
) പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത്‌ നന്നായിരിക്കും.
) പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആര്‍.എസ്‌. ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
) മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ്‌ യാര്‍ഡ്‌) തുടങ്ങിയ ഇടങ്ങളില്‍ തീപിടിത്തം വര്‍ധിക്കാനും വ്യാപിക്കാനുമുള്ള
സാധ്യത കൂടുതലാണ്‌. ഫയര്‍ ഓഡിറ്റ്‌ നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യണം. ഇവയോട്‌ ചേര്‍ന്ന്‌ താമസിക്കുന്നവരും സ്‌ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
) കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്‌.
വനമേഖലയോടു ചേര്‍ന്ന്‌ താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
) വിദ്യാഭ്യാസ സ്‌ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്‌ ശുദ്ധമായ കുടിവെള്ളവും ക്ലാസ്‌ മുറികളില്‍ വായു സഞ്ചാരവും ഉറപ്പാക്കണം. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
) വിദ്യാര്‍ഥികള്‍ക്ക്‌ കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ്‌ പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ
ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന്‌ കൊണ്ടുപോകുന്ന സ്‌കൂളുകള്‍ രാവിലെ 11 മുതല്‍ വൈകിട്ട്‌ 3 വരെ കുട്ടികള്‍ക്ക്‌ നേരിട്ട്‌ ചൂട്‌ ഏല്‍ക്കുന്നില്ല എന്ന്‌ ഉറപ്പ്‌ വരുത്തുക.
) അംഗന്‍വാടി കുട്ടികള്‍ക്ക്‌ ചൂട്‌ ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത്‌ പഞ്ചായത്ത്‌ അധികൃതരും അംഗന്‍വാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
) കിടപ്പ്‌ രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ്‌ രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയവര്‍ രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നേരിട്ട്‌ സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
) ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത്‌ സുരക്ഷിതരാണെന്ന്‌ അതതു സ്‌ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്കു ചൂട്‌ ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ര്‌തധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്‍പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യണം.
) സ്‌ഥാപനങ്ങള്‍ക്കു പുറത്ത്‌ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മാധ്യമപ്രവര്‍ത്തകരും പോലീസ്‌ ഉദ്യോഗസ്‌ഥരും രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ്‌ മൂന്നുവരെ കുടകള്‍ ഉപയോഗിക്കുകയും നേരിട്ട്‌ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്‌ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയാന്‍ സഹായിക്കണം.
) പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക്‌ ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന്‌ സംഘാടകര്‍ ഉറപ്പുവരുത്തണം. രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
) യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്‌. വെള്ളം കൈയില്‍ കരുതുക.
) നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ്‌ വരുത്തുക.
) ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത്‌ കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
) കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക്‌ ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
) ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കൈയില്‍ കരുതുക.
) അസ്വസ്‌ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
) കാലാവസ്‌ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

Ads by Google
Wednesday 11 Mar 2026 11.36 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW