-->
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ടുള്ള മിസൈൽ ആക്രമണ ശ്രമങ്ങൾ ഖത്തർ സായുധ സേന പരാജയപ്പെടുത്തി. ചൊവ്വാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയ വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഇക്കാര്യം അറിയിച്ചത്.
വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയ മിസൈലുകളെ ഖത്തറിന്റെ പ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തു. ഒരു മിസൈൽ പോലും വിമാനത്താവളത്തിൽ എത്തിയിട്ടില്ലെന്ന് അൻസാരി വ്യക്തമാക്കി.
ആക്രമണം തുടങ്ങിയത് മുതൽ ഖത്തർ ഇറാനുമായി യാതൊരുവിധ ആശയവിനിമയവും നടത്തിയിട്ടില്ല. സൈനിക കേന്ദ്രങ്ങൾ മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ ഭൂപ്രദേശവുമാണ് ഇറാന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച ഖത്തർ വെടിവെച്ചിട്ട ഇറാനിയൻ വിമാനത്തിലെ ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്.
മിസൈൽ ആക്രമണം ഉണ്ടായ വ്യാവസായിക കേന്ദ്രങ്ങളിലെ നാശനഷ്ടങ്ങൾ പരിമിതപ്പെടുത്താൻ കഴിഞ്ഞു.തങ്ങളുടെ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നേരെയുണ്ടായ ഈ ആക്രമണം വെറുതെ വിടില്ലെന്നും ഉചിതമായ മറുപടി നൽകാനുള്ള അവകാശം ഖത്തറിനുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.