-->
പെര്‍ത്ത്: ഐ.എം. വിജയന്‍, ജോ പോള്‍ അഞ്ചേരി മുതല്‍ ബെന്റ്‌ല ഡികൗത്ത് വരെ, കേരളത്തിന്റെ ഫുട്‌ബോള്‍ ലോകത്തിനു മുന്നില്‍ ആമുഖം ആവശ്യമില്ല.
എന്നാല്‍ ആ കൂട്ടത്തിലേക്ക് തലയെടുപ്പോടെ ഉയരാന്‍ ഒരുങ്ങുകയാണ് കേരളത്തില്‍ നിന്ന് ഒരു പെണ്‍ക്കുട്ടി. മാളവികാ പ്രസാദ്.
നാളെ വിയറ്റ്‌നാമിനെതിരേ ഇന്ത്യ എ.എഫ്.സി വനിതാ ഏഷ്യന്‍ കപ്പ് 2026 ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍, മാളവിക പ്രസാദ് ആ പട്ടികയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി മാറിയേക്കാം.
കാസര്‍ഗോഡില്‍ നിന്നുള്ള ഈ വിംഗറിന്, ഒരു പ്രഫഷണലാകാനുള്ള വഴി ആരംഭിച്ചത് അവരുടെ കുടുംബാംഗങ്ങളില്‍ ചിലര്‍ കളിക്കുന്നത് കണ്ടാണ്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴേക്കും മാളവിക ബൂട്ട് കെട്ടി കളിക്കളത്തിലിറങ്ങി. ഒരു ഹോബിയായി തുടങ്ങിയത് കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു പതിവായി മാറി.''ഞാന്‍ കളിച്ചു തുടങ്ങിയപ്പോള്‍, ഇന്ത്യന്‍ വനിതാ ലീഗിനെക്കുറിച്ച് എനിക്ക് അറിയില്ലായിരുന്നു. 2-3 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇതുപോലുള്ള ഒരു ലീഗ് ഉണ്ടെന്ന് ഞാന്‍ മനസിലാക്കി, തുടര്‍ന്ന് ഞാന്‍ മുതിര്‍ന്ന ഇന്ത്യന്‍ കളിക്കാരെ കണ്ടെത്തി, അവരെപ്പോലെയാകാന്‍ ഞാന്‍ ആഗ്രഹിച്ചു'' മാളവിക പറയുന്നു.
''അപ്പോള്‍, ആ സ്വപ്‌നത്തിനായി ഞാന്‍ കഠിനാധ്വാനം ചെയ്യാന്‍ തുടങ്ങി, അങ്ങനെയാണ് ഞാന്‍ ഇവിടെ എത്തിയത്'' അവര്‍ കൂട്ടിച്ചേര്‍ത്തു.
മാളവികയ്‌ക്ക് പിന്നില്‍ കുടുംബം ഉറച്ചുനിന്നു, പക്ഷേ അവര്‍ക്കപ്പുറം പൊതുസമൂഹം നിന്നില്ല. ''എന്റെ സ്വപ്‌നം നടക്കില്ലെന്ന് ആളുകള്‍ (എന്റെ കുടുംബത്തിന് പുറത്തുള്ളവര്‍) പറയാന്‍ തുടങ്ങി. അവര്‍ക്കുള്ള എന്റെ മികച്ച മറുപടിയാണ് ഇന്ത്യന്‍ ജഴ്‌സി ധരിക്കുന്നത്'' മാളവിക പുഞ്ചിരിയോടെ കൂട്ടിച്ചേര്‍ത്തു.
വെറും 22 വയസ്സ് മാത്രമാണെങ്കിലും, ഇപ്പോള്‍ നിലവിലില്ലാത്ത കേരള ബ്ലാസേ്‌റ്റഴ്‌സ് വനിതാ ടീമിനൊപ്പം വിലപ്പെട്ട കളി സമയം ചെലവഴിച്ച മാളവികയ്‌ക്ക് ഇന്ത്യന്‍ വുമണ്‍സ് ലീഗില്‍ സേതു എഫ്.സിയുടെ റൈറ്റ് വിങ്ങറായി കളിക്കാന്‍ കഴിഞ്ഞു. 2024 ല്‍, സംസ്‌ഥാന അസോസിയേഷന്‍ അവരെ കേരളത്തിലെ മികച്ച വനിതാ കളിക്കാരിയായി തിരഞ്ഞെടുത്തു.
ഒരു വര്‍ഷത്തിനുശേഷം, ദേശീയ ടീമില്‍ നിന്ന് വിളി വന്നു. ജൂണില്‍ ഉസ്‌ബെക്കിസ്‌ഥാനെതിരായ ഇന്ത്യയുടെ സൗഹൃദ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഹെഡ് കോച്ച് ക്രിസ്‌പിന്‍ ഛേത്രി മാളവികയെ ഉള്‍പ്പെടുത്തി. ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ മംഗോളിയയ്‌ക്കെതിരായ മത്സരത്തില്‍ അരങ്ങേറ്റത്തില്‍ നിന്ന് അവര്‍ ഗോള്‍ നേടി, ഇന്ത്യ 13-0 ന് വിജയിച്ചു. കേരളത്തില്‍ നിന്ന് ഇന്ത്യന്‍ ജേഴ്‌സിയില്‍ തളങ്ങി ഇന്ത്യയുടെ ഭാവിയാകാന്‍ മാളവികയ്‌ക്കു കഴിയുമെന്നാണ് ഫുട്‌ബോള്‍ വിദഗ്‌ധര്‍ കരുതുന്നത്.