-->
കൊളംബോ: ശ്രീലങ്കയെ അഞ്ച് റണ്ണിനു തോല്‍പ്പിച്ചെങ്കിലും പാകിസ്‌താന്‍ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സെമി ഫൈനല്‍ കാണാതെ പുറത്തായി. ശ്രീലങ്കയ്‌ക്കെതിരേ നടന്ന സൂപ്പര്‍ എട്ട് ഗ്രൂപ്പ് 2 അവസാന ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ എട്ട് വിക്കറ്റിന് 212 റണ്ണെടുത്തു. ശ്രീലങ്ക ആറ് വിക്കറ്റിന് 207 റണ്ണുമായി പൊരുതിനിന്നു. മറുപടി ബാറ്റിങ്ങില്‍ ശ്രീലങ്കയെ 147 റണ്ണില്‍ താഴെ പുറത്താക്കിയാല്‍ മാത്രമേ പാകിസ്‌താനു സെമി ഫൈനലില്‍ കടക്കാനുമായിരുന്നുള്ളു.
ലങ്ക 147 റണ്‍ പിന്നിട്ടതോടെ ന്യൂസിലന്‍ഡ് രണ്ടാം സ്‌ഥാനക്കാരായി സെമിയില്‍ കടന്നു. ന്യൂസിലന്‍ഡ് മൂന്ന് കളികളില്‍നിന്ന് മൂന്ന് പോയിന്റ് നേടി. പാകിസ്‌താനും ന്യൂസിലന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചതാണു നിര്‍ണായകമായത്. മൂന്ന് കളികളും ജയിച്ച് ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യനായി സെമി ഉറപ്പിച്ചിരുന്നു. പലെകലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ശ്രീലങ്കന്‍ നായകന്‍ ദാസുന്‍ ശനക പാകിസ്‌താനെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. സെമിയില്‍ കളിക്കാന്‍ വമ്പന്‍ ജയം വേണ്ടിയിരുന്ന പാകിസ്‌താന്‍ മിന്നല്‍ ആക്രമണം അഴിച്ചുവിട്ടു.
ഈ ലോകകപ്പിലെ രണ്ടാം സെഞ്ചുറിയടിച്ച ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ (60 പന്തില്‍ അഞ്ച് സിക്‌സറും ഒന്‍പത് ഫോറുമടക്കം 100), അര്‍ധ സെഞ്ചുറിയടിച്ച സഹ ഓപ്പണര്‍ ഫഖര്‍ സമാന്‍ (42 പന്തില്‍ നാല് സിക്‌സറും ഒന്‍പത് ഫോറുമടക്കം 84) എന്നിവര്‍ വെടിക്കെട്ട് തുടക്കം നല്‍കി. ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് (176) ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. മുന്‍ ബാബര്‍ അസമിനെയും സായിം അയൂബിനെയും പുറത്തിരുത്തിയ പാക് തന്ത്രം ഫലിച്ചു. പവര്‍പ്ലേയില്‍ ഓപ്പണര്‍മാര്‍ 64 റണ്ണടിച്ചു. ടീം സ്‌കോര്‍ 9.5 ഓവറില്‍ 100 പിന്നിട്ടു. 16-ാം ഓവറിലെ അഞ്ചാം പന്തില്‍ ഫഖര്‍ സമാനെ പുറത്താക്കി ദുഷ്‌മന്ത ചാമീരയാണു കൂട്ടുകെട്ടു പൊളിച്ചത്. പിന്നാലെയെത്തിയ ബാറ്റര്‍മാരെല്ലാം രണ്ടക്കം കടക്കാതെ മടങ്ങി. ആദ്യ 95 പന്തില്‍ വിക്കറ്റു പോകാതെ 176 എന്ന നിലയില്‍നിന്ന് പിന്നീടുള്ള 25 പന്തില്‍ എട്ട് വിക്കറ്റ് വീണു. ലങ്കയ്‌ക്കായി ദില്‍ഷന്‍ മദുശനക മൂന്നു വിക്കറ്റും ദാസുന്‍ ശനക രണ്ടു വിക്കറ്റുമെടുത്തു. ദുഷ്‌മന്ത ചാമീരയ്‌ക്കാണ് ഒരു വിക്കറ്റ്.