-->
പത്തനംതിട്ട: തെരഞ്ഞെടുപ്പ് കാലത്തായാലും ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതേയും ശക്‌തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പുതുയുഗയാത്രയ്‌ക്ക് പത്തനംതിട്ടയില്‍ നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോള്‍ കേരളത്തില്‍ വര്‍ഗീയതയ്‌ക്ക് തിരികൊളുത്തിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. യു.ഡി.എഫിന്റെ മതേതര നിലപാടിനെ കേരളീയ സമൂഹം ഇരുകൈയും നീട്ടി സ്വീകരിക്കും. കടത്തിന്റെ കാണാക്കയങ്ങളിലേക്ക് കേരളത്തെ ചവിട്ടി താഴ്‌ത്തിയിട്ടാണ് ഇടതുസര്‍ക്കാര്‍ പടിയിറങ്ങുന്നത്.
പിണറായി അധികാരത്തില്‍ നിന്നും പുറത്തേക്ക് പോകുമ്പോള്‍ സാധാരണ ജനങ്ങളുടെ തലയില്‍ ആറുലക്ഷം കോടി രൂപയുടെ കടബാധ്യത കെട്ടിവച്ചിട്ടാണ് പോകുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കയറ്റമുള്ള ഒന്നാമത്തെ സംസ്‌ഥാനമായി കേരളത്തെ ഇടതു സര്‍ക്കാര്‍ മാറ്റിയിരിക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ലാത്ത അവസ്‌ഥയാണ്. മരുന്ന് വിതരണം ചെയ്യുന്ന കമ്പനികള്‍ക്ക് മെഡിക്കല്‍ സര്‍വീസസ് കോര്‍ പ്പറേഷന്‍ കൊടുക്കാനുള്ളത് കോടികളാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത ലാഭത്തിലാക്കിയ വൈദ്യുതി ബോര്‍ഡിന്റെ കടം ഇപ്പോള്‍ അമ്പതിനായിരം കോടിയാണ്. സഹകരണ ബാങ്കുകള്‍ പ്രതി സന്ധിയിലാണ്.
കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് കള്ളം പറയുന്ന വീണാ ജോര്‍ജിന് അഭിനയത്തിനുള്ള ഓസ്‌കാര്‍ അവാര്‍ഡിന് ശുപാര്‍ശ ചെയ്യും. മുദ്രാവാക്യം വിളി കേട്ട് പിടലി ഉളുക്കിയെന്നത് ആദ്യമായി കേള്‍ക്കുകയാണ്. കെ.എസ്.യുക്കാര്‍ വന്ന് മന്ത്രിയുടെ പിടലി പിടിച്ച് തിരിച്ചുവെന്ന് പച്ചക്കള്ളം പറഞ്ഞ് കേരളത്തില്‍ കലാപത്തിന് ആഹ്വാനം ചെയ്‌ത എം .വി ഗോവിന്ദന്റെ പേരില്‍ കേസെടുക്കണം. സി.പി.എം . രക്‌തസാക്ഷികളുടെ ഫണ്ട്‌പോലും അടിച്ചു മാറ്റുകയാണ്. രക്‌തസാക്ഷികള്‍ ഉണ്ടാകുന്നത് ഇപ്പോള്‍ സിപിഎമ്മിന് ലോട്ടറി അടിക്കുന്നത് പോലെയാണ്. അത് ചൂണ്ടിക്കാണിക്കുന്നവനെ പുറത്താക്കുകയാണ്.-വി. ഡി സതീശന്‍ പറഞ്ഞു.