-->
കൊച്ചി: വിവാദ സിനിമ കേരള സ്‌റ്റോറി-2 ന്റെ റിലീസ് 15 ദിവസത്തേക്കു തടഞ്ഞ് ഹൈക്കോടതി. സിനിമ മതസൗഹാര്‍ദത്തിനു ഭീഷണിയാകുമെന്നു നിരീക്ഷിച്ചും സെന്‍സര്‍ ബോര്‍ഡ് വീണ്ടും സിനിമ കാണണമെന്ന് ആവശ്യപ്പെട്ടുമാണിത്.
കേരള സ്‌റ്റോറി കണ്ടു വിലയിരുത്താനായില്ലെന്നും സിനിമ കാണാന്‍ അവസരം ഒരുക്കുന്നതില്‍നിന്ന് നിര്‍മാതാക്കള്‍ ഒഴിഞ്ഞുമാറിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. സിനിമയ്‌ക്കെതിരായ രണ്ടു ഹര്‍ജികളും നിലനില്‍ക്കുമെന്നും കോടതി വ്യക്‌തമാക്കി.
കഴിഞ്ഞ ദിവസം പ്രദര്‍ശനാനുമതി ചോദ്യംചെയ്‌തുള്ള ഹര്‍ജികളില്‍ വാദം തീരുംവരെ കേരള സ്‌റ്റോറി 2 ന്റെ റിലീസ് പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സിനിമ ഹൈക്കോടതി കാണുമെന്നും അറിയിച്ചിരുന്നു. എന്നാല്‍, റിലീസിനുമുമ്പു കോടതിക്കു മുന്നില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറല്ലെന്നായിരുന്നു നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സ് നല്‍കിയ സത്യവാങ്‌മൂലം. സെന്‍സര്‍ ബോര്‍ഡാണു സിനിമ കാണേണ്ടതെന്നാണു നിര്‍മാതാക്കള്‍ പറയുന്നത്. കേരളത്തിനു മാത്രമായി ഒരു അഭിമാനബോധമില്ല, രാജ്യത്തിന്റേതാണ് അഭിമാനബോധമെന്നും നിര്‍മാതാക്കള്‍ വാദത്തിനിടെ നിലപാടെടുത്തിരുന്നു.
വസ്‌തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യംവച്ചുള്ള പ്രമേയത്തിന്റെയും പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ചിത്രമാണു 2024 ല്‍ പുറത്തിറങ്ങിയ കേരള സ്‌റ്റോറി. ഇതിന്റെ രണ്ടാം ഭാഗമാണ് ഇപ്പോള്‍ റിലീസിനു തയാറെടുക്കുന്നത്. ഇതിന്റെ ട്രെയിലറില്‍ ഹിന്ദു പെണ്‍കുട്ടിയെ നിര്‍ബന്ധിച്ചു ബീഫ് കഴിപ്പിക്കുന്ന മുസ്ലീം കഥാപാത്രങ്ങളെ കാണിക്കുന്നുണ്ട്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്‌റ്റേറ്റായി മാറുമെന്നാണു ടീസറിലുണ്ടായിരുന്നത്. ഇതോടെ സിനിമയ്‌ക്കെതിരേ യുവജന പ്രസ്‌ഥാനങ്ങളും സര്‍ക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നു. രാജ്യത്തിന്റെ വിവിധ സാംസ്‌കാരിക മണ്ഡലങ്ങളില്‍നിന്നും ചിത്രത്തിനെതിരേ വിമര്‍ശനം ശക്‌തമാകുന്നുണ്ട്.