-->
ഗുവാഹത്തി: മുസ്ലിംകള്‍ക്കെതിരേ തുടര്‍ച്ചയായി വിദ്വേഷപ്രസംഗം നടത്തുന്നുവെന്ന പരാതികളില്‍ അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മയ്‌ക്കു ഗുവാഹത്തി ഹൈക്കോടതി നോട്ടീസ് അയച്ചു. ഹര്‍ജികളില്‍ പരാമര്‍ശിക്കുന്ന ശര്‍മയുടെ പ്രസംഗങ്ങള്‍ വിഭാഗീയപ്രവണതയുള്ളതാണെന്നു കോടതി വിമര്‍ശിച്ചു.
പ്രശ്‌നത്തില്‍ വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര-സംസ്‌ഥാനസര്‍ക്കാരുകള്‍ക്കും ചീഫ് ജസ്‌റ്റിസ് അശുതോഷ് കുമാര്‍, ജസ്‌റ്റിസ് അരുണ്‍ ദേവ് എന്നിവരുള്‍പ്പെട്ട ബെഞ്ച് നോട്ടീസ് അയച്ചു. മിയാ മുസ്ലിംകളെ അസമില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും അവര്‍ ബംാദേശില്‍ വോട്ട് ചെയ്യട്ടെയെന്നുമുള്ള ശര്‍മയുടെ പരാമര്‍ശം ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.യു. സിങ് ചൂണ്ടിക്കാട്ടി. മിയാ മുസ്ലിംകളുടെ വോട്ട് താന്‍ മോഷ്‌ടിക്കുമെന്നു ശര്‍മ പരസ്യമായി പ്രഖ്യാപിച്ചതും നിരവധി മുസ്ലിംകളെ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്താക്കിയതും അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. താനും ബി.ജെ.പിയും 'മിയാ'കള്‍ക്ക് എതിരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരസ്യപ്രഖ്യാപനം.
രണ്ട് മുസ്ലിം വേഷധാരികള്‍ക്കുനേരേ ശര്‍മ വെടിയുതിര്‍ക്കുന്ന അനിമേഷന്‍ വീഡിയോ കഴിഞ്ഞ ഏഴിനു ബി.ജെ.പി. അസം ഘടകം പുറത്തുവിട്ടതും വിവാദമായിരുന്നു. ഇതിനെതിരേ കോണ്‍ഗ്രസ്, സി.പി.എം, ഹിരണ്‍ ഗോഹെയ്‌ന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തേ, വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച സുപ്രീം കോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. സി.യു. സിങ്ങിനു പുറമേ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി, അഡ്വ. മീനാക്ഷി അറോറ എന്നിവരും ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരായി.