-->
കൊച്ചി: 'ദ കേരള സ്‌റ്റോറി' സിനിമയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സിനിമയുടെ നിര്‍മ്മാതാവ് ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. സിനിമ ഹൈക്കോടതി കാണുന്നതില്‍ എതിര്‍പ്പറിയിച്ചാണ് നിര്‍മ്മാതാവ് വിപുല്‍ അമൃത്‌ലാല്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചത്.
സിനിമ വിലയിരുത്താനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിനാണ് നിര്‍മ്മാതാവ് വാദിച്ചു. വിഷയത്തില്‍ ഹൈക്കോടതിയുടെ അധികാരം ഉപയോഗിക്കുന്നത് ശരിയല്ലെന്നും നിര്‍മ്മാതാവ് പറയുന്നു. സിനിമയുടെ പേര് മാറ്റാന്‍ കഴിയില്ലെന്നും കേരളം ഉള്‍പ്പെടെ മൂന്ന് സംസ്‌ഥാനങ്ങളിലെ സംഭവങ്ങളാണ് സിനിമ പറയുന്നതെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. ടീസറില്‍ മൂന്ന് സംസ്‌ഥാനങ്ങളില്‍നിന്നുള്ള മൂന്ന് സ്‌ത്രീകളെയാണ് കാണുന്നത്. വിവിധ സംസ്‌ഥാനങ്ങളിലുള്ള പ്രശ്‌നങ്ങളാണ് ടീസറില്‍ കാണിക്കുന്നത്. കേരളത്തില്‍ മാത്രമുള്ളതല്ല. ടൈറ്റിലിലെ ഗോസ് ബിയോണ്ട് അലങ്കാരത്തിന് വേണ്ടി ഉപയോഗിച്ചതല്ലെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. രണ്ടുമിനിറ്റ് ടീസര്‍ കണ്ടുകൊണ്ട് ചിത്രത്തെ വിലയിരുത്താന്‍ പറ്റില്ല. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിക്കായി എല്ലാ നടപടികളും ചിത്രം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സിനിമയുടെ റിലീസ് തടയാനുള്ള ഹര്‍ജി വൈകിയാണ് ഫയല്‍ ചെയ്‌തത്. ടീസര്‍ പുറത്തിറങ്ങി 16 ദിവസം കഴിഞ്ഞാണ് കോടതിയെ സമീപിച്ചതെന്നും സത്യവാങ്‌മൂലത്തില്‍ പറയുന്നു. 'കേരള സ്‌റ്റോറി' എന്ന ടൈറ്റിലിലും വാസ്‌തവവിരുദ്ധത ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സിനിമ യഥാര്‍ഥ സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണെന്ന് പറയുന്നത് ശരിയല്ലെന്നും കേരളത്തിന്റെ പ്രതിച്‌ഛായയെ ബാധിക്കുമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം പറയുകയുണ്ടായി. സിനിമ ഒരു കലയാണ്, ഇത്തരം വിഷയത്തില്‍ ഇടപെടരുത് എന്ന അഭിപ്രായമാണ് കോടതിക്കുള്ളത്. എന്നാല്‍, ഈ സിനിമ യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടു എന്നതില്‍ പ്രശ്‌നമുണ്ടെന്നായിരുന്നു കോടതി അഭിപ്രായപ്പെട്ടത്.